പാലക്കാട്: റാപ്പർ വേടനെതിരെ പാലക്കാട് നഗരസഭ കൗണ്‍സിലർ മിനി കൃഷ്ണകുമാർ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) പരാതി നല്‍കിയ സംഭവത്തില്‍ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.
പാർട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
എന്ത് അടിസ്ഥാനത്തിലാണ് എൻഐഎയ്ക്ക് പരാതി നല്‍കിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കൗണ്‍സിലറോട് ഉന്നയിച്ച ചോദ്യം. ഇനി മുതല്‍ വേടൻ പ്രശ്നത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനി കൃഷ്ണകുമാറിന് സംസ്ഥാന നേതൃത്വം നിർദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് റാപ്പർ വേടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് മിനി കൃഷ്ണകുമാർ പരാതി നല്‍കിയത്.
'വോയിസ് ഓഫ് വോയിസ്‌ലെസ്' എന്ന വേടന്റെ ഗാനത്തില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്ന് കാട്ടിയായിരുന്നു എൻഐഎയ്ക്കും ആഭ്യന്തര വകുപ്പിനും പരാതി നല്‍കിയത്.
'ഒരു കലാകാരൻ സമൂഹത്തെ സ്വാധീനിക്കുന്ന വ്യക്തിയാണ്. അയാള്‍ ഒരു വലിയ ജനസമൂഹത്തിന് മുന്നിലാണ് ഇത് പാടിയിരിക്കുന്നത്. അതു തന്നെയാണ് പ്രധാനപ്പെട്ട കാര്യം.
അയാള്‍ അടിമത്ത വ്യവസ്ഥിതിയെക്കുറിച്ച് പറയുന്നുണ്ടല്ലോ, ഇപ്പോള്‍ ഭാരതത്തില്‍ എവിടെയാണ് അടിമത്ത വ്യവസ്ഥ നിലനില്‍ക്കുന്നത്? പഴയകാല കാര്യങ്ങള്‍ ആരോപിച്ചു കൊണ്ട് പുതിയ കാലഘട്ടത്തിലേയ്ക്ക് സംശയത്തിന്റെ വിത്ത് പാകുകയാണ് വേടൻ ചെയ്തിരിക്കുന്നത്.
എന്തുകൊണ്ടാണ് ജാതീയ സങ്കല്‍പ്പങ്ങള്‍ പുതിയ രൂപത്തില്‍ ആള്‍ക്കാരിലേയ്ക്ക് കുത്തിവയ്ക്കുന്നതെന്ന് അന്വേഷിക്കേണ്ടത് എൻഐഎയുടെ ചുമതലയാണ്.
വേടനെതിരെ നിലവിലുള്ള കേസുകളും അന്വേഷിക്കണം. വേടന്റെ പശ്ചാത്തലവും അന്വേഷിക്കണം. ഞാനൊരു ഇന്ത്യൻ പൗരനാണ്. മറ്റൊരു രാജ്യത്തും ഇതൊന്നും അനുവദിക്കില്ല. കേരളത്തില്‍ ഇത് പറഞ്ഞിട്ട് എന്തു കൊണ്ടാണ് പരാതിപ്പെടാൻ ഇത്ര വൈകിയതെന്ന് അറിയില്ല.
ഇത് എന്റെ കണ്ണില്‍പ്പെട്ടയുടനെ എൻഐഎയ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും പരാതി കൊടുത്തിട്ടുണ്ട്. നാലു വർഷം മുൻപ് ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ് പാട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ കണ്ടത്.
അത് കണ്ടയുടനെ പ്രതികരിച്ചു. എങ്ങനെയാണോ പ്രതികരിക്കേണ്ടത്, ആ രീതിയില്‍ തന്നെ പ്രതികരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്'- കൗണ്‍സിലർ പറഞ്ഞിരുന്നു.