Zygo-Ad

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അതിതീവ്ര സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ പറത്തി അജ്ഞാതര്‍; അന്വേഷണം തുടങ്ങി


തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിനു സമീപം അജ്ഞാതർ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി.

അതി തീവ്ര സുരക്ഷാ മേഖലയാണ് ക്ഷേത്രവും പരിസരവും. കോടികള്‍ മുടക്കി അത്യാധുനിക നിരീക്ഷണ ക്യാമറകളും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരിക്കുന്ന മേഖലയിലൂടെയാണ് കഴിഞ്ഞ ദിവസം അജ്ഞാതർ ഡ്രോണ്‍ പറത്തിയത്. 

വ്യാഴാഴ്ച രാത്രി 10.03-ഓടെ പദ്മതീർഥ കുളത്തിനു കുറുകേ പറന്നെത്തിയ ഡ്രോണ്‍ കിഴക്കേ ഗോപുരത്തിനു സമീപം വട്ടം ചുറ്റിയ ശേഷം തിരികെ പോയെന്നാണ്‌ പോലീസിനു ലഭിച്ച വിവരം.

കിഴക്കേനട ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ഡ്രോണ്‍ പറന്നു വരുന്നതു കണ്ടത്. 

ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെത്തുടർന്ന് ഫോർട്ട് അസി. കമ്മിഷണർ പ്രസാദ്, എസ്‌എച്ച്‌ഒ ശിവകുമാർ, കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥർ ഉള്‍പ്പെട്ടവർ സ്ഥലത്തെത്തി. 

തുടർന്ന് നടത്തിയ പരിശോധനയില്‍ സിസിടിവികളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ച്‌ ഡ്രോണ്‍ കടന്നു വന്ന വഴികളും പോലീസ് സംഘം കണ്ടെത്തി. 

എന്നാല്‍ ഡ്രോണിനെയും അതു പറത്തിയവരെയും ഇതു വരെ കണ്ടെത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. 

പദ്മ തീർഥക്കുളത്തിനു കുറുകേ കടന്നു വന്ന ഡ്രോണ്‍ കിഴക്കേ ഗോപുരം വരെ എത്തിയ ശേഷമായിരുന്നു തിരികെ പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതിനിടയില്‍ കുളത്തിനു സമീപത്തുള്ള കല്യാണ മണ്ഡപത്തില്‍ വീഡിയോയും ഫോട്ടോയും എടുക്കാനെത്തിയ ഫോട്ടോഗ്രാഫർ, സംശയകരമായ നിലയില്‍ കണ്ടവരെയും വിളിച്ച്‌ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍, തങ്ങളാരും ഡ്രോണ്‍ പറത്തിയിട്ടില്ലെന്നും കണ്ടില്ലെന്നുമാണ് മൊഴി നല്‍കിയത്. 

അതീവ സുരക്ഷാ മേഖലയില്‍ കർശന നിയന്ത്രണമുണ്ടായിട്ടും അതിനെ ഭേദിച്ച്‌ ഡ്രോണ്‍ പറത്തിയതില്‍ ശക്തമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ തോംസണ്‍ ജോസ് പറഞ്ഞു.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഡ്രോണ്‍ പറത്തരുതെന്ന കർശന നിയമത്തെ മറികടന്നാണ് അജ്ഞാതർ ഇതു പറത്തിയത്. 

2019 ജൂണ്‍ 28-നും സമാനമായ സംഭവമുണ്ടായിരുന്നു. അന്ന് പുലർച്ചെ നാലോടെ വടക്കേ നട ഭാഗത്തു കൂടിയായിരുന്നു അജ്ഞാതർ ഡ്രോണ്‍ പറപ്പിച്ചിരുന്നത്.

വളരെ പുതിയ വളരെ പഴയ