മംഗളൂരു: മംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ രണ്ട് മലയാളി വിദ്യാർഥികള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
കണ്ണൂർ പിണറായി പാറപ്രം ശ്രീജിത്ത്- ബിന്ദു ദമ്പതികളുടെ മകൻ സങ്കീർത്, കാസർകോട് കയ്യൂർ പലോത്തെ കെ. ബാബുവിന്റെയും രമയുടെയും മകൻ ധനുർവേദ് (19) എന്നിവരാണ് മരിച്ചത്.
സഹയാത്രികനായ മറ്റൊരു വിദ്യാർഥി ഷിബി ശ്യാമിനാണ് പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ കോളജ് വിദ്യാർഥികളാണ് മൂവരും. ദേശീയപാത 66ല്‍ കെ.പി.ടിക്ക് സമീപം ചൊവ്വാഴ്ച പുലർച്ച 2.50നാണ് അപകടം.
ബുള്ളറ്റ് ബൈക്കില്‍ കുന്തികന ഭാഗത്തു നിന്ന് കെ.പി.ടി ഭാഗത്തേക്ക് മൂവരും സഞ്ചരിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു.
സങ്കേതും ധനുർവേദും സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ഷിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് അമിത വേഗത്തിലായിരുന്നെന്നും ആരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
കദ്രി ട്രാഫിക് പൊലീസ് കേസെടുത്തു. യഥുർനാഥാണ് മരിച്ച ധനുർവേദിന്റെ സഹോദരൻ.