തൃശ്ശൂർ: ട്രെയിനില്‍ അമ്മയുടെ കൂടെ ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി.
ഓട്ടോറിക്ഷ ഡ്രൈവർമാർക്കും നാട്ടുകാർക്കും തോന്നിയ സംശയത്തില്‍ കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞു. സംഭവത്തില്‍ ദിണ്ടിഗല്‍ സ്വദേശി അറസ്റ്റില്‍.
ആലുവയിലേക്ക് വരികയായിരുന്ന അതിഥി തൊഴിലാളികളുടെ ഒരു വയസ് പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്.
ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്ബതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ട് പോയത്.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ഒഡീഷയില്‍ നിന്ന് ആലുവയിലേക്കുള്ള ടാറ്റ നഗർ എക്സ്പ്രസിലാണ് ദമ്ബതികള്‍ വന്നിരുന്നത്.
കമ്പാർട്ട്മെന്റില്‍ ആളുകള്‍ കുറവായതിനാല്‍ ഹമീസ കുഞ്ഞിനൊപ്പം സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗല്‍ സ്വദേശി വെട്രിവേല്‍ തട്ടിയെടുക്കുന്നത്.
തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്.
ദമ്പതികള്‍ റെയില്‍വേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിച്ചു. എന്നാല്‍ കുഞ്ഞിനെ എവിടെ വച്ചാണ് കാണാതായതെന്ന് ഉറക്കത്തിലായതിനാല്‍ അറിയാനായിരുന്നില്ല. കുഞ്ഞിന്റെ ചിത്രം കാണിച്ച് തെരച്ചില്‍ പൊലീസ് ആരംഭിക്കുകയും ചെയ്തു.
ഇതിനിടെയാണ് വാവിട്ട് കരയുന്ന കുഞ്ഞുമായി ഒരു യുവാവിനെ ഒലവക്കോട് കാണുന്നത്. സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് നടത്തിയ ഇടപെടലാണ് കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ചത്.
കുഞ്ഞ് യുവാവിന്റേതാണോയെന്ന ചോദ്യത്തിന് മദ്യപിച്ച് ലക്കുകെട്ട യുവാവ് ആദ്യം അതേയെന്ന് പറഞ്ഞു. പിന്നാലെ നിങ്ങളുടെ കുഞ്ഞാണെങ്കില്‍ എടുത്തോളൂയെന്നായിരുന്നു വെട്രിവേല്‍ നല്‍കിയ മറുപടി. ഇതോടെ നാട്ടുകാർ യുവാവിനെ തടഞ്ഞു വച്ച് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു