Zygo-Ad

താനൂരില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം: കൂടെ പോയ യുവാവ് അറസ്റ്റില്‍; പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി


മലപ്പുറം: താനൂരില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തിരൂരില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

എടവണ്ണ ആലുങ്ങല്‍ വീട്ടില്‍ അക്ബർ റഹീമിനെയാണ് (26) താനൂർ എസ്.എച്ച്‌.ഒ ടോണി ജെ. മറ്റത്തിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കാണാതായ പെണ്‍കുട്ടികളുമായി നാലു മാസം മുമ്പാണ് ഇൻസ്റ്റഗ്രാം വഴി ഇയാള്‍ പരിചയപ്പെട്ടത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരെയും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഫോണ്‍ നമ്പർ നിരീക്ഷിച്ചതില്‍ നിന്ന് ഇയാള്‍ മുംബൈയിലേക്കുള്ള ട്രെയിനില്‍ കുട്ടികളോടൊപ്പം ഉണ്ടെന്നും വ്യക്തമായിരുന്നു.

താനാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ അക്ബർ റഹീം സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി കുട്ടികളെ കണ്ടെത്താൻ പൊലീസുമായി സഹകരിച്ചിരുന്ന ഇയാളെ ശനിയാഴ്ച രാവിലെ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പൂനെയില്‍ നിന്നും ഉച്ചക്ക് 12 മണിയോടെ ഗരീബ് രഥ് എക്‌സ്പ്രസ്സ് ട്രെയിനിലെത്തിച്ച പെണ്‍കുട്ടികളെ തിരൂര്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രത്തിലെത്തിച്ച്‌ മൊഴി രേഖപ്പെടുത്തി. 

തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വൈദ്യ പരിശോധനക്ക് വിധേയരാക്കിയതിന് ശേഷം രഹസ്യ മൊഴിയെടുക്കുന്നതിന്നായി മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കുട്ടികളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുകയും ശേഷം സി ഡബ്ല്യു സിയുടെ നിയന്ത്രണത്തിലുള്ള കെയര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. 

താനൂര്‍ സ്റ്റേഷനിലെ എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുട്ടികളെ പൂനെയിലെത്തി ഏറ്റുവാങ്ങി നാട്ടില്‍ തിരിച്ചെത്തിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളെ കണ്ടെത്താന്‍ പോലീസുമായി സഹകരിച്ചിരുന്ന ഇയാളെ കരുതല്‍ തടവില്‍ വെച്ച്‌ ഇയാള്‍ക്ക് ചോദ്യം ചെയ്യലില്‍ കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ പരാതികളില്‍ രണ്ടു കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ഫോണ്‍ വഴി പിന്തുടർന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ ചേർത്ത മറ്റൊരു കേസും ഇയാളുടെ പേരില്‍ രജിസ്റ്റർ ചെയ്തു. 

ഇയാളെ ലൈംഗികക്ഷമത പരിശോധനക്കും മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കിയതിനു ശേഷം മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ