പാലക്കാട്: തലമുടി വെട്ടാനെത്തിയ പതിനൊന്നുകാരനെ ബാർബർ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. പാലക്കാട് കല്ലടിക്കോട് ആണ് സംഭവം.
പരാതിയില്‍ കരിമ്പ സ്വദേശി കെ എം ബിനോജിനെ (46) പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
കുട്ടി വിവരം അദ്ധ്യാപകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അദ്ധ്യാപകർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതേ സമയം, ആലുവയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗർഭിണിയായ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഗർഭിണിയായത്. ബന്ധുവായ 18 വയസുള്ള വിദ്യാർത്ഥിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇതു സംബന്ധിച്ച് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയതായാണ് സൂചന. പരിശോധനയില്‍ പെണ്‍കുട്ടി എട്ടു മാസം ഗർഭിണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.
പെണ്‍കുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയാമായിരുന്നു എന്ന് പൊലീസിന് സംശയമുണ്ട്.
പത്താം ക്ലാസ് പരീക്ഷ കഴിയുന്നതു വരെ വീട്ടുകാരും കുട്ടി പഠിച്ച ആലുവയിലെ സ്കൂളും വിവരം മറച്ചു വച്ചോ എന്നതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ 18കാരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.