Zygo-Ad

സിപിഐഎമ്മിന്റെ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും 21 പേര്‍ ഒഴിവായേക്കും


തിരുവനന്തപുരം: സിപിഐഎമ്മിന്റെ നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും 21 പേര്‍ ഒഴിവായേക്കും. പ്രായ മാനദണ്ഡവും അനാരോഗ്യവും അച്ചടക്ക നടപടിയും പരിഗണിച്ചാണ് പുതിയ ഒഴിവുകള്‍ വരുന്നത്. നിലവിലെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പ്രായ പരിധി മാനദണ്ഡ പ്രകാരം 11 പേരെ ഒഴിവാക്കും. 2025 ജനുവരി ഒന്നിന് 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാനാണ് ധാരണ.

കോടിയേരി ബാലകൃഷ്ണന്‍, എം.സി ജോസഫൈന്‍, എ.വി റസ്സല്‍ എന്നിവര്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ മൂന്ന് ഒഴിവ് നിലവിലുണ്ട്. സൂസന്‍ കോടിയേയും കെ രാജഗോപാലിനെയും കരുനാഗപ്പള്ളിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട അച്ചടക്ക നടപടിയുടെ ഭാഗമായി ഒഴിവാക്കിയേക്കും. 

ഇ.എന്‍ മോഹന്‍ദാസ്, കെ ചന്ദ്രന്‍പിള്ള, എസ് ശര്‍മ്മ, സി.എന്‍ ദിനേശ് മണി, പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ഒഴിവായേക്കും.

പി കെ ശ്രീമതി (കണ്ണൂര്‍), എ കെ ബാലന്‍ (പാലക്കാട് ), ആനാവൂര്‍ നാഗപ്പന്‍ (തിരുവനന്തപുരം), പി നന്ദകുമാര്‍ (മലപ്പുറം), എന്‍ ആര്‍ ബാലന്‍ (തൃശൂര്‍), എം കെ കണ്ണന്‍ (തൃശൂര്‍), ഗോപി കോട്ടമുറിക്കല്‍ (എറണാകുളം), എന്‍ വി ബാലകൃഷ്ണന്‍ (കാസര്‍ഗോഡ്), പി രാജേന്ദ്രന്‍ (കൊല്ലം), കെ വരദരാജന്‍ (കൊല്ലം), എസ് രാജേന്ദ്രന്‍ (കൊല്ലം) എന്നിവരെയാണ് പ്രായ പരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കുന്നത്.

പുതിയ ജില്ലാ സെക്രട്ടറിമാരില്‍ അഞ്ച് പേര്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തും. ആറ് ജില്ലാ സെക്രട്ടറിമാരാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ടത്. 

ഇതില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രാജു എബ്രഹാം നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. എം രാജഗോപാല്‍ (കാസര്‍ഗോഡ്), കെ റഫീഖ് (വയനാട്), എം മെഹബൂബ് (കോഴിക്കോട്), വി പി അനില്‍ (മലപ്പുറം), കെ വി അബ്ദുള്‍ ഖാദര്‍ (തൃശ്ശൂര്‍) എന്നിവര്‍ സംസ്ഥാന കമ്മിറ്റിയിലെത്തും. 

നിലവില്‍ സംസ്ഥാന സമിതിയിലെ സ്ഥിരം ക്ഷണിതാക്കളായ ജോണ്‍ ബ്രിട്ടാസും ബിജു കണ്ടക്കൈയും സംസ്ഥാന സമിതിയിലെത്തും.

വളരെ പുതിയ വളരെ പഴയ