കാസര്‍ഗോഡ്: കാസര്‍ഗോഡ് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.
പൈവളിഗ സ്വദേശിനിയായ 15കാരി, ഇവരുടെ അയല്‍വാസിയായ പ്രദീപ് (42) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേ സമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്.
പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്തു നിന്നായിരുന്നു.
ഓട്ടോ ടാക്സി ഓടിച്ചിരുന്ന പ്രദീപിന് കർണാടക ബന്ധങ്ങളുള്ളതിനാല്‍ ഇവർ സംസ്ഥാനം വിടാന്‍ സാധ്യതയുണ്ടെന്നായിരുന്നു നിഗമനം. ആ രീതിയിലും അന്വേഷണം പുരോഗമിച്ചിരുന്നു
ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗ സ്വദേശികളായ ദമ്പതികളുടെ മകളായ 15കാരിയെ മൂന്നാഴ്ച മുമ്പാണ് കാണാതായത്.
ഇന്ന് രാവിലെ മുതല്‍ 52 അംഗ പൊലീസ് സംഘവും നാട്ടുകാരുമടക്കം വ്യാപക തെരച്ചില്‍ നടത്തി വരുന്നതിനിടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൈവളിഗയിലെ പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മണ്ടെക്കാപ്പ് ഗ്രൗണ്ടിനടുത്തുള്ള അക്കേഷ്യ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.
ഫെബ്രുവരി 12 മുതലാണ് പെണ്‍കുട്ടിയെ കാണാതായെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയത്. ഡ്രോണ്‍ അടക്കമുള്ളവ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഏക്കറുകളോളം വ്യാപിപ്പിച്ചു കിടക്കുന്ന പ്രദേശമാണിത്.
തോട്ടത്തിലെ ഉള്‍ഭാഗങ്ങളിലാണ് കൂടുതല്‍ തെരച്ചില്‍ നടത്തിയിരുന്നതെന്നും നേരത്തെ ഈ ഭാഗത്ത് തെരച്ചില്‍ കാര്യമായി നടത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കാണാതായതിനൊപ്പം അയല്‍വാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനു ശേഷമാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൊബൈല്‍ ഫോണ്‍ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണും ചോക്ലേറ്റും കത്തിയുമടക്കം കണ്ടെടുത്തു.
പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ആദ്യം കാണാതായെന്ന പരാതി ഉയരുകയും പിന്നീട് ദിവസങ്ങള്‍ക്കു ശേഷം വീടിന് സമീപത്തെ ഗ്രൗണ്ടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ദുരൂഹത തുടരുകയാണ്.