Zygo-Ad

റിമാൻഡ് പ്രതി ജയിലിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടു

കൊല്ലം: കോടതി റിമാൻഡ് ചെയ്ത പ്രതി കൊല്ലം ജയിലിന് മുന്നില്‍ വച്ച്‌ പൊലീസുകാരെ വെട്ടിച്ച്‌ രക്ഷപ്പെട്ടു. മൊബൈല്‍ മോഷണക്കേസിലെ പ്രതിയായ അമ്മച്ചിവീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സാജനാണ് (23) രക്ഷപ്പെട്ടത്.

ഇന്നലെ വൈകിട്ട് 6.45 ഓടെയായിരുന്നു സംഭവം. വാടിയിലെ വീട്ടില്‍ നിന്ന് കഴിഞ്ഞ മാസം 29ന് മൊബൈല്‍ മോഷ്ടിച്ച കേസിലാണ് സാജനെ പള്ളിത്തോട്ടം പൊലീസ് പിടി കൂടിയത്. മോഷ്ടിച്ച മൊബൈലില്‍ തന്റെ സിം ഇട്ടതോടെയാണ് സാജൻ കുടങ്ങിയത്. 

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശേഷം സാജനെ പള്ളിത്തോട്ടം ജില്ലാ ജയിലിന് മുന്നില്‍ എത്തിച്ചു. ജയിലിനുള്ളിലേക്ക് കയറ്റാനായി വിലങ്ങ് അഴിച്ചതിന് പിന്നാലെ ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. 

സംഭവ സമയത്ത് ഡ്രൈവറടക്കം മൂന്ന് പൊലീസുകാരെ ഉണ്ടായിരുന്നുള്ളു. ഇവർ പിന്തുടർന്നെങ്കിലും പിടി കൂടാനായില്ല.

കൊല്ലം രാമേശ്വരം ക്ഷേത്രത്തിന് സമീപത്തെ നിരീക്ഷണ കാമറയില്‍ നിന്ന് പൊലീസിന് ഇയാളുടെ ദൃശ്യങ്ങള്‍ രാത്രി ലഭിച്ചിട്ടുണ്ട്. ഈ ഭാഗം കേന്ദ്രീകരിച്ച്‌ പരിശോധന നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷൻ, ഭക്ഷണശാലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്നു വരികയാണ്.

വളരെ പുതിയ വളരെ പഴയ