തിരുവനന്തപുരത്തെ അമീബിക് മസ്തിഷ്കജ്വര കേസുകളുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാഴ്ചയായിട്ടും രോഗത്തിന്റെ ഉറവിടം വ്യക്തമാക്കാനായിട്ടില്ല.
നെല്ലിമൂട് പ്രദേശത്തെ ഒരു കുളത്തിൽ നിന്നാണ് രോഗം പകർന്നതെന്ന സംശയമുണ്ടെങ്കിലും അവിടെ നിന്നുള്ള സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. കുളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു.
ഇതുവരെ തിരുവനന്തപുരത്ത് ഒൻപത് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരു മരണവും ഉൾപ്പെടുന്നു. എട്ടുപേർ നെയ്യാറ്റിൻകര സ്വദേശികളും ഒരാൾ പേരൂർക്കട സ്വദേശിയുമാണ്. പേരൂർക്കട സ്വദേശിക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.
ഗുരുതരാവസ്ഥയിലായിരുന്ന പേരൂർക്കട സ്വദേശിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. മറ്റുള്ളവരുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ല.
