തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 17 വീടുകൾ പൂർണമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നൂറുകണക്കിന് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും വെള്ളക്കെട്ട് രൂക്ഷമായ ഇടങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ ആവശ്യമായ ഭക്ഷണവും കുടിവെള്ളവും മരുന്നുകളും ലഭ്യമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സും പോലീസും സന്നദ്ധ പ്രവർത്തകരും സജ്ജമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
