തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. പനി ബാധിച്ച് പ്രതിദിനം സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്നവരുടെ എണ്ണം പതിനായിരം കടന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കണക്കുകൾ കൂടി പരിഗണിക്കുമ്പോൾ രോഗബാധിതരുടെ യഥാർത്ഥ എണ്ണം ഇതിലും എത്രയോ മുകളിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾക്ക് പുറമേ എലിപ്പനി, അതീവ മാരകമായ അമീബിക് മസ്തിഷ്‌കജ്വരം എന്നിവ ബാധിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. മഴ ശക്തമായ സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
