തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് യുഡിഎഫ് മന്ത്രിസഭ അധികാരമേൽക്കുന്നു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് പിന്നിലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ ചുമതലയേൽക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യമന്ത്രിമാർക്കും മറ്റ് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. 1982-ലെ കെ. കരുണാകരൻ സർക്കാരിന് ശേഷം യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു എന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. മുഖ്യമന്ത്രിയടക്കം 14 പുതുമുഖങ്ങളാണ് മന്ത്രിസഭയിൽ ഇടംപിടിച്ചിരിക്കുന്നത്.
കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 12 പേരും, മുസ്ലീം ലീഗിൽ നിന്ന് 5 പേരും, കേരള കോൺഗ്രസ് (ജോസഫ്), ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് (ജേക്കബ്) എന്നീ കക്ഷികളിൽ നിന്ന് ഓരോ പ്രതിനിധികളുമാണ് മന്ത്രിസഭയിലുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനാണ്.
രണ്ടര വർഷത്തെ ടേം വ്യവസ്ഥയിൽ ചില ഘടകകക്ഷികൾക്കിടയിൽ ധാരണയുണ്ടെങ്കിലും പൂർണ്ണമായ തർക്കപരിഹാരമായിട്ടില്ല. ആദ്യഘട്ടത്തിൽ അനൂപ് ജേക്കബാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുസ്ലീം ലീഗിലും രണ്ടര വർഷത്തിന് ശേഷം മാറ്റങ്ങളുണ്ടാകും.
ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവർ മന്ത്രിമാരായും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറായും എത്തുന്നതോടെ യുഡിഎഫ് ചരിത്രത്തിൽ ആദ്യമായി 3 വനിതകൾക്ക് കാബിനറ്റ് പദവി ലഭിക്കുന്നു എന്ന റെക്കോർഡും ഈ മന്ത്രിസഭയ്ക്കുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് കുമാറാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പുതുമുഖം.
മന്ത്രിമാർ :
* വി.ഡി. സതീശൻ (മുഖ്യമന്ത്രി)
* രമേശ് ചെന്നിത്തല (ആഭ്യന്തരം)
* കെ. മുരളീധരൻ
* സണ്ണി ജോസഫ്
* മോൻസ് ജോസഫ്
* ഷിബു ബേബിജോൺ
* അനൂപ് ജേക്കബ്
* സി.പി. ജോൺ
* എ.പി. അനിൽകുമാർ
* എൻ. ഷംസുദ്ദീൻ
* പി.സി. വിഷ്ണുനാഥ്
* റോജി എം. ജോൺ
* ബിന്ദു കൃഷ്ണ
* എം. ലിജു
* ടി. സിദ്ദിഖ്
* കെ.എം. ഷാജി
* പി.കെ. ബഷീർ
* വി.ഇ. അബ്ദുൽ ഗഫൂർ
* കെ.എ. തുളസി
* ഒ.ജെ. ജനീഷ്
