Zygo-Ad

ആഭ്യന്തര വകുപ്പിനായി ചെന്നിത്തല; മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്

 


തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക് പരിഹാരമായെങ്കിലും, പുതിയ മന്ത്രിസഭയിലെ വകുപ്പുകളെ ചൊല്ലി കോൺഗ്രസിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന ആവശ്യത്തിൽ രമേശ് ചെന്നിത്തല പക്ഷം ഉറച്ചുനിന്നതോടെയാണ് മന്ത്രിസ്ഥാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിന് തലവേദനയാകുന്നത്.

മുഖ്യമന്ത്രി കസേര ലഭിക്കാതെ പോയതിൽ അതൃപ്തിയിലായിരുന്ന ചെന്നിത്തലയെ അനുനയിപ്പിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. മന്ത്രിസഭയുടെ ഭാഗമാകണമെന്ന് സതീശൻ അഭ്യർത്ഥിച്ചെങ്കിലും, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൈകാര്യം ചെയ്ത ആഭ്യന്തര വകുപ്പ് വേണമെന്ന നിലപാടിലാണ് ചെന്നിത്തല. ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ തീരുമാനം. ഇതേ വിഷയം ചർച്ച ചെയ്യാൻ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഇന്ന് വീണ്ടും കൂടിക്കാഴ്ച നടത്തും.

ഒരു ഘട്ടത്തിൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ചെന്നിത്തല വിമുഖത കാണിച്ചിരുന്നെങ്കിലും, അദ്ദേഹം മന്ത്രിസഭയിൽ ഉണ്ടാകേണ്ടത് മുന്നണിയുടെ കരുത്തിനും ഭരണമികവിനും അനിവാര്യമാണെന്നാണ് യു.ഡി.എഫ് ഘടകകക്ഷികളുടെ നിലപാട്. ഹൈക്കമാൻഡും മുതിർന്ന നേതാക്കളും ചെന്നിത്തലയെ ക്യാബിനറ്റിലേക്ക് കൊണ്ടുവരാനുള്ള അനുനയ ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്.

അതിനിടെ, യു.ഡി.എഫ് സർക്കാരിന്റെ മന്ത്രിമാരെയും വകുപ്പുകളെയും കുറിച്ചുള്ള അന്തിമ തീരുമാനം ഇന്ന് തന്നെയുണ്ടാകും. രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന് കഴിഞ്ഞ തവണത്തെപ്പോലെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ ലഭിക്കാനാണ് സാധ്യത. ലീഗ് നേതൃത്വം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ ഭൂരിഭാഗവും കോൺഗ്രസ് അംഗീകരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ പുതിയ മന്ത്രിസഭ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.


വളരെ പുതിയ വളരെ പഴയ