തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ കടുത്ത ഭിന്നത. ഹൈക്കമാൻഡ് തീരുമാനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പരസ്യമായ നിലപാടുകളുമായി രംഗത്തെത്തി. ഇന്ന് ചേരുന്ന നിയമസഭകക്ഷി യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം. തന്റെ വിയോജിപ്പും അമർഷവും ചെന്നിത്തല ഇതിനോടകം തന്നെ ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചു കഴിഞ്ഞു. നേതാക്കൾക്കിടയിലെ അഭിപ്രായ സമന്വയമില്ലാതെ എടുത്ത തീരുമാനമാണ് ഇതെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളും മുതിർന്ന നേതാക്കളുടെ പരിഗണനയും അട്ടിമറിക്കപ്പെട്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ചെന്നിത്തലയുടെ ഈ പിൻമാറ്റം വരും ദിവസങ്ങളിൽ സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
