ഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി ഡി സതീശന് ആശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പുതിയ ഗവണ്‍മെന്റിന് എല്ലാവിധ പിന്തുണയും ഉറപ്പു നല്‍കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
''കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു.
ജനങ്ങളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവണ്‍മെൻ്റിന് കേന്ദ്ര ഗവണ്‍മെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കുന്നു." എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചത്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കുറിപ്പാണ് പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ചിട്ടുള്ളത്.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങി നേതാക്കളും പങ്കെടുത്തു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക നേതാക്കള്‍, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും ചടങ്ങിന്റെ ഭാഗമായി.
മുഖ്യമന്ത്രി വിഡി സതീശനെ കൂടാതെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, എ പി അനില്‍കുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുള്‍ ഗഫൂർ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റു.
