തിരുവനന്തപുരം: കേരളത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമമാകുന്നു. എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും ഭരണപരമായ നടപടികളും പൂർത്തിയാകാൻ വൈകുന്ന സാഹചര്യത്തിൽ, ഇത്തവണ പൊതുവിദ്യാഭ്യാസ ഡയറക്ടറായിരിക്കും ഫലം ഔദ്യോഗികമായി പുറത്തുവിടുന്നത്. മെയ് 15ന് വൈകിട്ട് 3 മണിയോടെ ഫലം ലഭ്യമാകും.
ഫലപ്രഖ്യാപനത്തിന് മുന്നോടിയായുള്ള നിർണ്ണായകമായ പരീക്ഷാ ബോർഡ് യോഗം ഇന്ന് വൈകിട്ട് 3 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ പരീക്ഷാ ഫലം വിലയിരുത്തുകയും ഔദ്യോഗികമായ അംഗീകാരം നൽകുകയും ചെയ്യും. ഫലപ്രഖ്യാപനം നീണ്ടുപോകുന്നത് വിദ്യാർത്ഥികളുടെ തുടർപഠനത്തെയും പ്ലസ് വൺ പ്രവേശന നടപടികളെയും ബാധിക്കുമെന്ന് അധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ ചേർന്ന ക്യുഐപി യോഗത്തിൽ ഫലം ഉടൻ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് അന്തിമ തീരുമാനമുണ്ടായത്.
