ന്യുഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് പ്രഖ്യാപിച്ചേക്കും. മുതിർന്ന നേതാക്കളുമായി ഇന്നലെ നടത്തിയ വിശദമായ ചർച്ചകൾക്ക് പിന്നാലെയാണിത്. കർണാടകയിലുള്ള പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോട് അടിയന്തരമായി ഡൽഹിയിലെത്താൻ സോണിയാ ഗാന്ധി നിർദേശിച്ചിട്ടുണ്ട്.
മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചേർന്ന് നടത്തുന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷമാകും പ്രഖ്യാപനം. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്താകും അന്തിമ തീരുമാനം. കെപിസിസി മുൻ അധ്യക്ഷന്മാരും വർക്കിങ് പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള നേതാക്കളുമായി ഹൈക്കമാൻഡ് ഇതിനോടകം സംസാരിച്ചു കഴിഞ്ഞു. കെ.സി. വേണുഗോപാലിന്റെ പേരിനാണ് ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുള്ളതെന്നാണ് സൂചന. എന്നാൽ വി.എം. സുധീരൻ, കെ. മുരളീധരൻ എന്നിവർ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയുള്ള മുസ്ലീംലീഗ് പാണക്കാട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. വി.ഡി. സതീശനെ പരിഗണിച്ചില്ലെങ്കിൽ സ്വീകരിക്കേണ്ട നിലപാടും മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങളും ലീഗ് യോഗത്തിൽ ചർച്ചയാകും.
