ആലപ്പുഴ: ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാനും സുരക്ഷ ഉദ്യോഗസ്ഥരും മർദിച്ച സംഭവത്തില്‍ സർക്കാർ നടപടി.
അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. അനില്‍, സന്ദീപ്, വിപിൻ, ഷൈജു, അരുണ്‍ എന്നിവർക്കാണ് സസ്പെൻഷൻ.
സസ്പെൻഷൻ വലിയ സന്തോഷം നല്‍കുന്ന തീരുമാനമാണെന്ന് മർദനത്തിന് ഇരയായ എ.ടി തോമസ് എംഎല്‍എ പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വളരെ പോസിറ്റീവ് ആയി നോക്കി കാണുന്നു.
കേസ് ദുർബല്‍പ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ നടപടിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. അജിത് കുമാറിനെ മാറ്റി നിർത്തി വേണം അന്വേഷണം നടത്താൻ എന്നും ആവശ്യം.
കേസില്‍ ശക്തമായ വകുപ്പുതല നടപടി വേണമെന്ന് എസ്‌ഐടി ശിപാർശ ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും തീരുമാനമായിട്ടുണ്ട്.
ഗണ്‍മാൻ അനില്‍കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്ക് പുറമേ ഷൈജു, അരുണ്‍, വിപിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിചേർത്താണ് എസ് ഐ ടി കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. വകുപ്പുകള്‍ ചുമത്താതെയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഗുരുതര ചട്ടലംഘനമാണെന്ന് എസ്‌ഐടി സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. കൂടുതല്‍ അന്വേഷണത്തിന് ശേഷം വകുപ്പുകള്‍ ചുമത്തും. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതിനിടെ ഗണ്‍മാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. കേസിനു പിന്നില്‍ രാഷ്ട്രീയ- വ്യക്തി വിരോധമാണ്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണെന്നും അറസ്റ്റ് ചെയ്താൻ വിട്ടയക്കണമെന്നും മുൻകൂർ ജാമ്യാപേക്ഷയില്‍ പറയുന്നു.
സംസ്ഥാനത്തെ രാഷ്ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നുവെന്നും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കേസാണെന്നുമാണ് പ്രതികളുടെ വാദം. എസ്‌ഐടി വന്നത് യുഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷമാണ്.
അറസ്റ്റ് ചെയ്താല്‍ അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊതുസമൂഹത്തില്‍ അപമാനിതരാകുമെന്നും ജാമ്യാപേക്ഷയിലുണ്ട്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി വർഗീസ് ആണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക.
