കണ്ണൂർ: നിർമാണ സാമഗ്രികളുടെ അമിതമായ വിലക്കയറ്റവും തൊഴിലാളികളുടെ കൂലി വർധനയും കാരണം കണ്ണൂർ ജില്ലയിലെ നിർമാണ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നതായി കൺസ്ട്രക്ഷൻ വർക്കേഴ്‌സ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
ചെങ്കല്ലിന് വില വർധിപ്പിക്കുന്ന കാര്യത്തിൽ ലേബർ കമീഷണറുമായി മുൻപ് ധാരണയുണ്ടായിരുന്നെങ്കിലും, നിലവിൽ ഏജന്റുമാർ 50 രൂപ വരെ അധികമായി ഈടാക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ പണകളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന കല്ലിന്റെ 85 ശതമാനവും കോഴിക്കോട് ജില്ലയിലേക്കാണ് കൊണ്ടുപോകുന്നത്. ഇത് കണ്ണൂരിലെ പ്രാദേശിക നിർമാണ പ്രവൃത്തികളെ സാരമായി ബാധിക്കുന്നുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
അതിഥി തൊഴിലാളികളുടെ ദിനബത്ത 900 രൂപയിൽനിന്ന് 1500 രൂപയായി ഉയർന്നതും ഹോട്ടൽ ഭക്ഷണ നിരക്കുകളിലുണ്ടായ വർധനവും നിർമാണ മേഖലയെ കൂടുതൽ തളർത്തുകയാണ്. വാർത്താസമ്മേളനത്തിൽ അസോസിയേഷൻ നേതാക്കളായ പി ദാമോദരൻ, എം വി ഗംഗാധരൻ, യു മധു, കെ പി ശശി, കെ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
