എഐ ക്യാമറ വഴി കണ്ടെത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴയടക്കാത്തവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പിഴ തുക പകുതിയായി കുറച്ച് കേസുകൾ തീർപ്പാക്കാൻ ഇ-ചെലാൻ അദാലത്തിലൂടെ സർക്കാർ അവസരം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം പേരും ഇത് പ്രയോജനപ്പെടുത്തിയില്ലെന്ന് അധികൃതർ വ്യക്തമാക്കി. പകുതിയിലധികം ആളുകൾ ഇനിയും പിഴ അടച്ചുതീർക്കാനുണ്ട്.
അര ലക്ഷത്തോളം പേർ ഇനിയും കുടിശ്ശിക വരുത്തിയ സാഹചര്യത്തിലാണ് വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, നികുതി അടയ്ക്കൽ തുടങ്ങിയ മോട്ടോർ വാഹന വകുപ്പിന്റെ ഒരു സേവനങ്ങളും ലഭ്യമാകില്ല. അദാലത്ത് അവസാനിച്ചതിനാൽ ഇനി പിഴ തുകയിൽ ഇളവ് ലഭിക്കില്ലെന്നും, പഴയ പിഴ തുക മുഴുവനായി അടച്ചാൽ മാത്രമേ വാഹനങ്ങളെ പട്ടികയിൽ നിന്ന് ഒഴിവാക്കൂ എന്നും വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ നിയമ നടപടികൾ കൂടുതൽ കർശനമാക്കാനാണ് തീരുമാനം.
