Zygo-Ad

സുപ്രീംകോടതി വിധി: മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊല്ലാം, മൃഗസ്നേഹികളുടെ അപേക്ഷ തള്ളി

 


ദില്ലി: പൊതുയിടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയായ മൃഗ സ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്തുള്ള അപേക്ഷയാണ് കോടതി നിരസിച്ചത്. കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊല്ലുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കൂടാതെ, തെരുവ് നായകൾക്കെതിരെ നടപടിയെടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് പൂർണ്ണ നിയമസംരക്ഷണം നൽകണമെന്നും അവർക്കെതിരെ കേസുകൾ എടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി കർശനമായി ഉത്തരവിട്ടു.

മൂന്ന് ഭാഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കോടതി, രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ കണക്കുകളും ചൂണ്ടിക്കാണിച്ചു.

ജില്ലാ തലത്തിൽ പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന ഒരു എബിസി സെന്റർ വേണമെന്നും ആന്റി റാബിസ് വാക്സിൻ ലഭ്യത കർശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയിൽ പറയുന്നു. തെരുവ്നായ ശല്യം ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വമാണെന്ന് കോടതി കുറ്റപ്പെടുത്തി. നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അധികൃതർ കടുത്ത അനാസ്ഥയാണ് കാണിച്ചത്.

എബിസി ചട്ടങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ച ഭീതിയുളവാക്കുന്ന സാഹചര്യത്തിന് ഇടയാക്കിയെന്നും ബന്ധപ്പെട്ട അധികാരികൾ നിർദ്ദേശം നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടു എന്നും കോടതി എടുത്തുപറഞ്ഞു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് ഹൈക്കോടതികൾ വിലയിരുത്തണമെന്നും ഇതിനായി രണ്ടംഗ ബെഞ്ച് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.



വളരെ പുതിയ വളരെ പഴയ