കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
ന്യൂഡൽഹി: കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും.
വാർത്താ സമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.
ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു.
രാജ്യത്ത് ഇലക്ടറല്‍ റോളില്‍ അയോഗ്യരായ വോട്ടർമാർ ആരും തന്നെയില്ലെന്ന് ഉറപ്പാക്കാൻ എസ്‌ഐആറിലൂടെ സാധിച്ചെന്ന് ഗ്യാനേഷ് കുമാര്‍ പറഞ്ഞു. ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായി ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു. തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ സുതാര്യമാക്കാൻ വേണ്ട നടപടികള്‍ തെരഞ്ഞെടുപ്പു കമ്മീഷൻ എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായിരുന്നു എസ്‌ഐആർ എന്ന് അദ്ദേഹം പ്രസ്താവിച്ചു.
യുവാക്കള്‍ അവരുടെ ജീവിത്തതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വം നിർവഹിക്കാൻ പോകുകയാണെന്നും, എല്ലാവരും അവരുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.
മെയ് മാസത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലെയും നിലവിലെ സർക്കാരുകളുടെ കാലാവധി അവസാനിക്കുന്നത്. മൊത്തം 2.1 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ ഈ അഞ്ച് സംസ്ഥാനങ്ങളില്‍ ഉണ്ടാകും.
സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന മാതൃകാ പോളിങ് സ്റ്റേഷനുകളും ഉണ്ടാകും. കേരളത്തില്‍ 4.24 ലക്ഷം വോട്ടർമാരാണുള്ളത്. സംസ്ഥാനത്ത് ആകെ 30471 പോളിങ് സ്റ്റേഷനുകളുണ്ടാകും.
എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി.
സംസ്ഥാനത്ത് എസ് ഐ ആറിനു ശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക

