കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതർക്ക് സർക്കാർ നിർമിക്കുന്ന ടൗണ്‍ഷിപ്പില്‍ തങ്ങള്‍ക്കും വീട് അനുവദിക്കാമോ എന്ന് 15 ലക്ഷം വാങ്ങിയ വീട് വേണ്ടെന്ന് വെച്ച ദുരിത ബാധിതർ ഇപ്പോള്‍ ചോദിക്കുന്നതായി വയനാട് കലക്ടർ ഡി.ആര്‍.മേഘശ്രീ.
പണം വാങ്ങി പോയവരില്‍ കുറേപ്പേർ ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കാമോ എന്ന് അന്വേഷിച്ച് വരുന്നുണ്ട്. ആദ്യഘട്ടത്തില്‍ കുറച്ച് പേരുടെ അപേക്ഷകള്‍ സ്വീകരിച്ച്, പണം അവർ തിരികെ കൊടുത്ത് വീട് അവർക്ക് നല്‍കാമെന്ന് സർക്കാരില്‍ നിന്ന് ഉത്തരവ് നേടിയിട്ടുണ്ട്.
ഇനിയും എന്റെയടുത്ത് അപേക്ഷകള്‍ വന്ന് കൊണ്ടേയിരിക്കുന്നു. ചിലർ ഇവിടെ വന്ന് കരയുന്നുണ്ട്. നമ്മള്‍ 15 ലക്ഷം വാങ്ങിപ്പോയി മേഡം, എങ്ങനെയെങ്കിലും ഒരുവീട് അനുവദിച്ച് തരാമോ എന്ന് പലരും ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.
സ്ഥലത്തിന്റെ കാര്യമായാലും സൗകര്യത്തിന്റെ കാര്യമായാലും വീടിന്റെ ഗുണമേന്മയുടെ കാര്യത്തിലായാലും ഗുണഭോക്താക്കള്‍ തൃപ്തരാണെന്നും കുറച്ച് പേർ പണം റീഫണ്ട് ചെയ്തിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
ടൗണ്‍ഷിപ്പ് പദ്ധതിയിലെ മികച്ച സൗകര്യങ്ങള്‍ കണ്ടാണ് നേരത്തെ വേണ്ടെന്ന് പറഞ്ഞ കുടുംബങ്ങള്‍ കൂടി തിരികെ എത്തുന്നത്. കല്‍പ്പറ്റ നഗരത്തിന് അടുത്തു തന്നെയാണ് ടൗണ്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനാല്‍ തന്നെ ദുരന്ത ബാധിതർക്ക് അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്നും കുടിവെള്ളം, മാലിന്യ സംസ്‌കരണം, റോഡ്, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളും ടൗണ്‍ഷിപ്പില്‍ ഒരുക്കുന്നുണ്ടെന്നും കലക്ടർ വ്യക്തമാക്കി.
ചിലരുടെ വാക്കിലും പ്രചരണത്തിലും പെട്ട്പോയി. ടൗണ്‍ഷിപ്പില്‍ വീട് വീണ്ടെന്ന് പറഞ്ഞ് സർക്കാരില്‍ നിന്നും 15 ലക്ഷം കൈപ്പറ്റി പോയവരില്‍ പലരും ടൗണ്‍ഷിപ്പിലേക്ക് തിരികെ വരാൻ ആഗ്രഹിച്ച് സർക്കാരിനെ സമീപിക്കുന്നതാണ് കാണുന്നത്.
അതാണ് വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കിയതെന്ന് സിപിഎം ജില്ല സെക്രട്ടറി കെ. റഫീഖ് പറഞ്ഞു.
