ഇടുക്കി: ഇടുക്കിയില്‍ അഭിഭാഷകയായ യുവതിക്ക് ഭർത്താവില്‍ നിന്ന് നേരിടേണ്ടി വന്നത് കേട്ടാൽ ഭയക്കുന്ന ക്രൂരതകൾ. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് അഭിഭാഷക പരാതി നല്‍കിയത്.
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ താൻ ഭർത്താവില്‍ നിന്ന് ക്രൂര മർദ്ദനമാണ് നേരിട്ടതെന്ന് യുവതി പരാതി പറഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിനി തെരേസ മിഷേല്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ മുഖത്തും, കഴുത്തിലും, കൈഭാഗത്തും മർദ്ദനമേറ്റ പാടുകള്‍ കാണാൻ കഴിയും.
വിവാഹത്തിനു ശേഷം ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറിയെന്നും അവിടെ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചുവെന്നും യുവതി പറഞ്ഞു.
ഗർഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഗർഭിണിയായപ്പോള്‍ നിർബന്ധിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചു. 2024 ല്‍ ആദ്യ ഗർഭിണിയായപ്പോള്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ബെംഗളൂരുവിലുള്ള സുഹൃത്തിൻ്റെ ആശുപത്രിയില്‍ വെച്ച് അബോർഷൻ നടത്തിയെന്നും യുവതി വ്യക്തമാക്കി. ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ വലിയ ട്രോളി ബാഗ് ദേഹത്തേക്ക് എടുത്ത് എറിയുമെന്നും യുവതി പറഞ്ഞു.
അതുപോലെ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടതിന് ക്രൂരമായി ആക്രമിച്ചു. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിന് സഹോദരനെ അടക്കം വിളിച്ചു ഭീഷണിപ്പെടുത്തി എന്നും മിഷേല്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
കാട്ടൂർ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകില്ല എന്നും ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും പരാതി നല്‍കാൻ ഒരുങ്ങുകയാണ് അഭിഭാഷകയായ യുവതി.
