Zygo-Ad

നായ്ക്കളെ വീട്ടിൽ കൊണ്ടുപോയി വളർത്തൂ'; തെരുവുനായ ശല്യത്തിൽ സർക്കാരുകൾക്കും മൃഗസ്നേഹികൾക്കും സുപ്രീംകോടതിയുടെ രൂക്ഷവിമർശനം


ന്യൂഡൽഹി : രാജ്യത്തെ തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, തെരുവുനായ്ക്കൾക്ക് വേണ്ടി വാദിക്കുന്ന മൃഗസ്നേഹികൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് സുപ്രീംകോടതി. തെരുവുനായയുടെ കടിയേറ്റ് മരിക്കുന്ന ഓരോ വ്യക്തിയുടെയും കുടുംബത്തിന് സർക്കാർ വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.

 മൃഗസ്നേഹികൾക്ക് നായ്ക്കളോട് മാത്രമാണ് വികാരമെന്നും എന്നാൽ കോടതിക്ക് മനുഷ്യരോടാണ് കൂടുതൽ പ്രതിബദ്ധതയെന്നും ബെഞ്ച് പരിഹസിച്ചു.

കോടതിയുടെ നിരീക്ഷണങ്ങൾ:

 കനത്ത നഷ്ടപരിഹാരം: തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിക്കുന്ന ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും വേണ്ടി ഉത്തരവാദികളായ സർക്കാരുകളിൽ നിന്ന് വൻതുക നഷ്ടപരിഹാരം ഈടാക്കും. നായ കടിയേൽക്കുന്നതിന്റെ ആഘാതം ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

മൃഗസ്നേഹികൾക്ക് നിർദ്ദേശം: നായ്ക്കളോട് അമിതമായ സ്നേഹമുള്ളവർ അവയെ സ്വന്തം വീടുകളിൽ കൊണ്ടുപോയി വളർത്തണം. പൊതുയിടങ്ങളിൽ മറ്റുള്ളവരെ ഭീഷണിയിലാക്കുന്ന രീതിയിൽ അവയെ അഴിച്ചുവിടരുത്. തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവരുടെ നിലപാടുകളെയും കോടതി വിമർശിച്ചു.

 ഭരണകൂടത്തിന്റെ പരാജയം: ആനിമൽ ബർത്ത് കൺട്രോൾ (ABC) ചട്ടങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാരുകൾ ദയനീയമായി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.

  സുരക്ഷിത മേഖലകൾ: ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ അടിയന്തരമായി നായവിമുക്തമാക്കാൻ ആവശ്യമായ നടപടികൾ ഊർജ്ജിതമാക്കാൻ കോടതി നിർദ്ദേശിച്ചു.

തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഈ നിർണ്ണായക പരാമർശങ്ങൾ ഉണ്ടായത്.



വളരെ പുതിയ വളരെ പഴയ