Zygo-Ad

‘കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നത്’; സുപ്രിംകോടതിയുടെ വിമർശനം


ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ രൂക്ഷവിമർശനവുമായി സുപ്രിംകോടതി. പൊതു സ്ഥാപനങ്ങളിൽ നിന്നും പിടികൂടുന്ന നായകളെ അവിടെത്തന്നെ വീണ്ടും തുറന്നു വിട്ടാൽ എങ്ങനെ തെരുവ് നായ ശല്യം ഇല്ലാതെയാക്കാൻ കഴിയും എന്ന് സുപ്രീംകോടതി ചോദിച്ചു. 

കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് മൃഗസ്നേഹികളോട് കോടതി. അക്രമകാരികളായ നായ്ക്കളെ കൊന്നുകളയാൻ ഉത്തരവിടണമെന്ന് നായ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മ ആവശ്യപ്പെട്ടു. 

നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം എന്ന് കപിൽ സിബൽ ചൂണ്ടിക്കാണിച്ചു. നായ ആക്രമണം മാത്രമല്ല, നായ്ക്കൾ കാരണമുണ്ടാകുന്ന അപകടങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണെന്ന് സുപ്രിംകോടതി പറഞ്ഞു.

റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ തടയുന്നതിനായുള്ള നടപടികൾ ദേശിയപാത അതോറിറ്റി സ്വീകരിച്ചു വരുന്നു എന്ന് അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. 

വന്ധ്യംകരണം നടത്തുന്നതിലൂടെ നായകളുടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്ന് നായ സ്നേഹികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലായിരുന്നു വാദം.

 മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക, പഞ്ചാബ് സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ലെന്ന് അമിക്കസ്ക്യൂറി സുപ്രിംകോടതിയിൽ വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ