ന്യു ഡൽഹി: തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി സ്വമേധയായെടുത്ത കേസിൽ ഇടക്കാല ഉത്തരവ് ഇന്ന്. സംസ്ഥാനങ്ങൾ സമർപ്പിച്ച മറുപടി പരിശോധിച്ചായിരിക്കും ജസ്റ്റിസ് വിക്രംനാഥന്‍റെ ബെഞ്ച് ഉത്തരവ് പറയുക. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകിയിരുന്നു.
ഇടക്കാല ഉത്തരവിനു ശേഷം എല്ലാ കക്ഷികളുടെയും വാദം വിശദമായി കേൾക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു.ദേശീയ മൃഗ ക്ഷേമ ബോർഡിനെയും കോടതി കേസിൽ കക്ഷിയാക്കിയിട്ടുണ്ട്.
ഒക്ടോബർ 27ന് തെരുവുനായ വിഷയം കോടതി പരിഗണിച്ചപ്പോൾ പശ്ചിമ ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് സുപ്രിം കോടതിയിൽ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. കോടതിയുടെ ആഗസ്ത് 22ലെ ഉത്തരവിൽ അനുബന്ധ സത്യവാങ് മൂലം സമർപ്പിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.
തെരുവുനായ പ്രശ്നം ദേശീയ തലസ്ഥാന വിഷയം മാത്രമല്ലെന്ന് കാട്ടി രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കക്ഷി ചേരണമെന്ന് കോടതി ഓഗസ്റ്റ് 22ന് നിർദ്ദേശിച്ചിരുന്നു.നായ കേന്ദ്രങ്ങൾ, മൃഗ ഡോക്ടർമാർ,നായ പിടുത്തക്കാർ, മൃഗ പ്രജനന നിയന്ത്രണ നിയമം(എബിസി റൂൾസ്) അനുസരിച്ച് പ്രത്യേകം തയാറാക്കിയ വാഹനങ്ങളും കൂടുകളും തുടങ്ങിയവയുടെ അടക്കം കണക്കുകൾ സത്യവാങ്മൂലമായി സമർപ്പിക്കണെന്നും മുനിസിപ്പൽ അധികൃതരോട് കോടതി നിർദേശിച്ചിരുന്നു
