കാസർഗോഡ്: കാസർഗോഡ് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയില്‍ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹെഡ് മാസ്റ്റർ അറസ്റ്റില്‍.
കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഡൂർ പദവ് സ്കൂളിലെ ഹെഡ് മാസ്റ്ററും കണ്ണൂർ ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ താമസക്കാരനുമായ എൻ കെ സുധീർ (54) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഞായറാഴ്ച രാത്രി കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒരു ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെണ്‍കുട്ടിക്കാണ് അധ്യാപകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് പരാതി.
ഗൃഹപ്രവേശന ചടങ്ങ് നടന്ന വീട്ടിനടുത്തുള്ള സുഖമില്ലാത്ത ഒരാള്‍ക്ക് ആ വീട്ടിലെ കുട്ടിയോടൊപ്പം പരിപാടി നടന്ന വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടു പോയി കൊടുത്ത് മടങ്ങും വഴിയായിരുന്നു അധ്യാപകൻ പെണ്‍കുട്ടിയെ കുറ്റിക്കാട്ടില്‍ കൊണ്ടു പോയി ഉപദ്രവിച്ചതെന്നാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. നേരത്തെ പെണ്‍കുട്ടിയെ അധ്യാപകൻ പഠിപ്പിച്ചിരുന്നു.
ഈ സൗഹൃദം മുതലെടുത്താണ് പ്രതി പെണ്‍കുട്ടിയെ അനുനയിപ്പിച്ച് രാത്രിയുടെ മറവിലേക്ക് കൊണ്ടുപോയതെന്നാണ് പൊലീസ് അന്വേഷണത്തില്‍ പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. രാത്രി ഒൻപത് മണിയോടെയാണ് അതിക്രമം നടന്നതെന്നാണ് വിവരം.
കുട്ടിയെ ഏറെ നേരം കാണാത്തതിനെ തുടർന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് കുട്ടി മാതാവിനോട് വിവരം പറയുന്നത്. തുടർന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് രാത്രിയില്‍ തന്നെ അധ്യാപകനെ കസ്റ്റഡിയിലെടുത്തു.
കെ എസ് ടി എ അധ്യാപക സംഘടനയുടെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ സുധീർ. തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പെണ്‍കുട്ടിയെയും വൈദ്യപരിശോധന നടത്തിയിട്ടുണ്ട്
തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പെണ്‍കുട്ടിയെയും വൈദ്യ പരിശോധന നടത്തിയിട്ടുണ്ട്. അറസ്റ്റിലായ അധ്യാപകനെ തിങ്കളാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കുമെന്ന് കുമ്പള പൊലീസ് അറിയിച്ചു.
