Zygo-Ad

വിമാന നിരക്കുകള്‍ നിരീക്ഷിക്കും, ദീപാവലി സമയത്ത് ടിക്കറ്റുക്കൊള്ള വേണ്ട, ഇടപെട്ട് ഡിജിസിഎ


 ന്യൂഡല്‍ഹി: തിരക്കേറിയ യാത്രാ സീസണുകളില്‍ ടിക്കറ്റ് നിരക്ക് കൊള്ള തടയാനുള്ള നടപടികളുമായി വ്യോമയാന മന്ത്രാലയം. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ധനവ് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ വിമാന കമ്പനികളോട് ആവശ്യപ്പെട്ട ഡിജിസിഎ ടിക്കറ്റ് നിരക്ക് ന്യായമായി നിലനിര്‍ത്താനും നിര്‍ദേശം നല്‍കി.

'വിമാന യാത്രാനിരക്കുകള്‍ നിരീക്ഷിക്കാനും, പ്രത്യേകിച്ച് ഉത്സവ സീസണില്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ഡിജിസിഎ ചുമതലപ്പെടുത്തിയിരിക്കുന്നു' വ്യോമയാന മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഉത്സവകാലയളവില്‍ യാത്രക്കാര്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കിന്റെ ഭാരം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നാണ് ഡിജിസിഎ പറയുന്നത്.ഉത്സവ സീസണില്‍ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ വിമാന കമ്പനികള്‍ സമ്മതിച്ചതായും ഡിജിസിഎ അറിയിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നൂറുകണക്കിന് അധിക സര്‍വീസുകള്‍ നടത്തുമെന്നാണ് പ്രമുഖ വിമാനക്കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്‍ഡിഗോ, 42 സെക്ടറുകളിലായി ഏകദേശം 730ല്‍ അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് അറിയിച്ചു. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 20 റൂട്ടുകളിലായി ഏകദേശം 486 അധിക സര്‍വീസുകള്‍ നടത്തും. സ്‌പൈസ്‌ജെറ്റ് 38 സെക്ടറുകളിലായി 546 അധിക സര്‍വീസുകള്‍ നടത്തും. ഉത്സവ സീസണില്‍ യാത്രക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാനക്കമ്പനികളുടെ യാത്രാനിരക്കുകളിലും സര്‍വീസുകള്‍ കര്‍ശനമായ മേല്‍നോട്ടം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ