ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ്.
ഒക്ടോബർ മൂന്നിന് രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 8 മുതല്‍ ഉച്ചയ്‌ക്ക് രണ്ടു മണി വരെയാണ് ബന്ദ്.
ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും ഒഴികെയുള്ള കടകള്‍, ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്‌ക്ക് രണ്ടു മണി വരെ അടച്ചിടണമെന്ന് ബോർഡ് ഭാരവാഹികളുടെ സേവ് വഖഫ്, സേവ് കോണ്‍സ്റ്റിറ്റ്യൂഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വഖഫ് (ഭേദഗതി) ബില്‍ 2025 നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധത്തിന്റെ പ്രകടനമാണ് ഈ ബന്ദ് എന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ബന്ദ് സമാധാനപരമായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.
നിയമത്തെക്കുറിച്ച് സംസാരിക്കാനും മുസ്‌ലിം സമൂഹത്തിന്റെ പങ്കാളിത്തം തേടാനും മുസ്ലീം വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി ഉള്‍പ്പെടെയുള്ള ബോർഡ് ഭാരവാഹികള്‍ പള്ളികളിലെ ഖത്തീബുമാരോട് അഭ്യർത്ഥിച്ചു