ബംഗളൂരു: ബംഗളൂരുവിലെ ബന്നർഘട്ടയില്‍ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. മഞ്ജുപ്രകാശ് (41)എന്ന സോഫ്റ്റ് വെയർ എൻജിനിയർ ആണ് മരിച്ചത്.
പ്രമുഖ ഐടി കമ്പനിയായ ടിസിഎസില്‍ ജോലി ചെയ്യുന്ന ഇയാള്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ പുറത്തു പോയി വീട്ടിലേക്കു മടങ്ങിയതിനു ശേഷമായിരുന്നു സംഭവം.
ധരിച്ചിരുന്ന ക്രോക്സ് ചെരുപ്പുകള്‍ മുറ്റത്ത് അഴിച്ചു വച്ച് വിശ്രമിക്കാൻ മുറിയിലേക്കു പോയതായിരുന്നു. പിന്നാലെ ഇയാളുടെ ചെരുപ്പിനു സമീപം കുടുംബാംഗങ്ങള്‍ ചത്ത പാമ്പിനെ കണ്ടെത്തി.
ഇതോടെ വിവരം അറിയിക്കാനായി മുറിയിലേക്കു ചെന്നപ്പോള്‍ വായില്‍ നുരയും കാലില്‍ നിന്നു രക്തവും വന്ന് കട്ടിലില്‍ കിടക്കുന്ന യുവാവിനെയാണു കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2016ല്‍ ഒരു ബസപകടത്തില്‍പ്പെട്ട യുവാവിന്‍റെ കാലിന് ശസ്ത്രക്രിയ നടത്തുകയും ഇതിനു ശേഷം കാലിന്‍റെ സംവേദന ക്ഷമത നഷ്‌ടപ്പെടുകയും കാലിന് മരവിപ്പ് ഉണ്ടാവുകയും ചെയ്തിരുന്നു. അതിനാല്‍ പാമ്പു കടിയേറ്റതിന്‍റെ വേദന അനുഭവപ്പെട്ടിരിക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.