ചേർത്തല: പതിനേഴുകാരനായ വിദ്യാർത്ഥിയെ കാണാതായെന്ന കേസില്‍ പിടിയിലായ 27കാരി റിമാൻഡ് ചെയ്തു. രണ്ട് കുട്ടികളുടെ മാതാവായ പള്ളിപ്പുറം സ്വദേശിനിയായ സനൂഷയെയാണ് ചേർത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ചെയ്തത്.
വിദ്യാർത്ഥിയുടെ വീട്ടുകാർ നല്‍കിയ പരാതിയിലാണ് സനൂഷയെ കൊല്ലൂരില്‍ നിന്ന് ചേർത്തല പൊലീസ് പിടികൂടിയത്. 12 ദിവസം മുമ്പാണ് ഇവർ രണ്ടു കുട്ടികളുമായി വിദ്യാർത്ഥിക്കൊപ്പം നാടുവിട്ടത്.
വിദ്യാർത്ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും സനൂഷയെ കാണാനില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ചേർത്തല പൊലീസിലും പരാതി നല്‍കിയിരുന്നു.
ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു യാത്ര. ഇടയ്ക്ക് ഇവർ ബംഗളൂരുവില്‍ ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവതി പിന്നീട് ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്ത് ബന്ധുവിന് വാട്സാപ്പ് സന്ദേശമയച്ചതാണ് പിടിവള്ളിയായത്. ഇതു പിന്തുടർന്ന് ചേർത്തല പോലീസ് കൊല്ലൂരിലെത്തി അറസ്റ്റു ചെയ്യുകയായിരുന്നു.
കുട്ടികള്‍ക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ചു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പോലീസിനോടു പറഞ്ഞു.
ആണ്‍കുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്ത സനൂഷക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ യുവതിയുടെ കുട്ടികളെ ഭര്‍ത്താവിന്റെ സംരക്ഷണയില്‍ വിട്ടു. പതിനേഴുകാരനെ വീട്ടുകാരുടെ സംരക്ഷണയിലും വിട്ടു.
ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര ജയിലില്‍ അടച്ചു.