കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടില്‍ ഉറങ്ങിക്കിടന്ന ഒൻപതു വയസുകാരിയെ എടുത്തു കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ കഠിന തടവ് വിധിച്ച് കോടതി.
കുടക് നപ്പോക്ക് സ്വദേശി പി.എ. സലീ(40)മിനെയാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.എം.സുരേഷ് മരണം വരെ കഠിന തടവിന് ശിക്ഷിച്ചത്.
പീഡനത്തിനിരയായ കുട്ടിയില്‍ നിന്നു കവർന്ന കമ്മല്‍ വില്‍ക്കാൻ സഹായിച്ച പ്രതിയുടെ സഹോദരിയും കേസിലെ രണ്ടാം പ്രതിയുമായ കൂത്തുപറമ്പ് സ്വദേശിനി സുഹൈബ(21)യെ തിങ്കളാഴ്ച കോടതി പിരിയും വരെ തടവിനും 1000 രൂപ പിഴയും വിധിച്ചു. ശിക്ഷിച്ചു.
ഒന്നാം പ്രതി പീഡനത്തിന് ശേഷം പെൺകുട്ടിയിൽ നിന്നും മോഷ്ടിച്ചെടുത്ത സ്വർണ്ണക്കമ്മൽ രണ്ടാം പ്രതിയാണ് മോഷണ വസ്തു കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ വിറ്റത്. കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
തുടർന്ന് ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2024 മേയ് 15-നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ മൂന്നിന് കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തു പോയ സമയത്താണ് സലീം വീട്ടിനകത്ത് കയറിയത്.
മുൻവാതിലിലൂടെ കയറി കുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയെ വയലില്‍ ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയും ചെയ്തു. പേടിച്ചരണ്ട ബാലിക ഇരുട്ടില്‍ തപ്പിത്തടഞ്ഞ് തൊട്ടടുത്ത വീട്ടിലെത്തുകയായിരുന്നു.
ഒന്നാം പ്രതി പിഎ സലീമും, സഹോദരിയും രണ്ടാം പ്രതിയുമായ സുഹൈബയും കുറ്റക്കാരനാണെന്ന് ശനിയാഴ്ച ഹോസ്ദുർഗ് പോക്സോ അതിവേഗ കോടതി വിധിച്ചിരുന്നു. മാതാപിതാക്കളുടെ പ്രായാധിക്യവും, വിവാഹിതനാണെന്നതും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.
അപൂർവങ്ങളില്‍ അപൂർവമായി പരിഗണിച്ചും, പ്രതി സ്ഥിരം കുറ്റവാളിയാണെന്നത് കണക്കാക്കിയും ശിക്ഷ നല്‍കണമെന്ന് വാദി ഭാഗവും വാദിച്ചു.
സംഭവം നടന്ന് 39 ദിവസത്തിന് ശേഷം 300 പേജ് ഉള്ള കുറ്റപത്രം ആണ് പോലീസ് കോടതിയില്‍ സമർപ്പിച്ചത്. 67 സാക്ഷി മൊഴികളും, 42 ശാസ്ത്രീയ തെളിവുകളും ഉള്‍പ്പെടുത്തിയായിരുന്നു കുറ്റപത്രം.
കാമാസക്തിക്കായി തട്ടിക്കൊണ്ടു പോകല്‍, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടില്‍ അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകളാണ് പ്രതിയായ പി.എ സലീമിനെതിരെ പോലീസ് ചുമത്തിയിരുന്നത്.