കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോൻ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്.
നടുറോഡില്‍ കാർ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനു പിന്നാലെയാണ് കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടു പോയത്. ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു സംഭവം.
എറണാകുളം നോർത്ത് പാലത്തില്‍ വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസില്‍ മൂന്നു പേരെയാണ് പോലീസ് പിടി കൂടിയിട്ടുള്ളത്.
മിഥുൻ, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർക്കൊപ്പമാണ് നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നെന്നത് പോലീസ് പറഞ്ഞു. കേസില്‍ ലക്ഷ്മി മേനോനെയും പോലീസ് തിരയുന്നുണ്ട്. അതേ സമയം, നടി ഒളിവില്‍ പോയിരിക്കുകയാണെന്നാണ് വിവരം.
ബാറില്‍ വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടു പോകലും മർദനവും. തർക്കത്തെത്തുടർന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ മർദിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയെന്നാണ് കേസ്.
അതേ സമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ എതിർ സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
മലയാളം, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ് ലക്ഷ്മി മേനോൻ. കുംകി, ജിഗർതണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മി മേനോൻ അഭിനയിച്ചിട്ടുണ്ട്.