കൊച്ചി: സിനിമാ താരം കലാഭവൻ നവാസ് (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് വിവരം. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്.
ചെക്കൗട്ട് സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് റൂം ബോയ് പോയി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
നാടക, ടെലിവിഷൻ, സിനിമ രംഗത്ത് സജീവമായിരുന്നു. ഗായകനും മിമിക്രി ആർട്ടിസ്റ്റുമാണ്. സംവിധായകൻ ബാലുകിരിയത്ത് മിമിക്സ് ആക്ഷൻ 500 എന്ന ചിത്രത്തിലൂടെ പരിചയപ്പെടുത്തിയ 38 മിമിക്രി കലാകാരന്മാരിൽ ഒരാളാണ്.
ഹിറ്റ്‌ലർ ബ്രദേഴ്‌സ് (1997), ജൂനിയർ മാൻഡ്രേക്ക് (1997) , മാട്ടുപ്പെട്ടി മച്ചാൻ (1998), ചന്ദമാമ ( 1999) , തില്ലാന തില്ലാന (2003) എന്നീ സിനിമകളിൽ ശ്രദ്ദേയ വേഷങ്ങൾ അവതരിപ്പിച്ചു.
നടിയായ രഹനയാണ് ഭാര്യ. സിനിമാ നടനായ അബൂബക്കർ ആണ് പിതാവ്. പ്രശസ്ത ഹാസ്യ താരം നിയാസ് ബക്കർ സഹോദരനാണ്.