തിരുവനന്തപുരം: ഉപകരണങ്ങളുടെ ദൗർലഭ്യത മൂലം ശസ്ത്രക്രിയ തടസപ്പെട്ട കൊല്ലം സ്വദേശിയായ 22കാരന്റെ ശസ്ത്രക്രിയ പൂർത്തിയായി. വെള്ളയാണി കാർഷിക സർവകലാശാലയിലെ വിദ്യാർഥിയുടെ ശസ്ത്രക്രിയയാണ് നടന്നത്. വിദ്യാർഥിയെ ഐസിയുവിലേക്ക് മാറ്റി.
ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ ഇല്ലാതിരുന്നതിനാലാണ് വിദ്യാർഥിയുടെ ശസ്ത്രക്രിയ മുടങ്ങിയത്. തുടർന്ന് മെഡിക്കൽ കോളജിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ഡോ. ഹാരിസ് രംഗത്തെത്തിയതോടെ വിഷയത്തിൽ സർക്കാർ ഇടപെടുകയായിരുന്നു.
ഹൈദരാബാദിൽ നിന്ന് വിമാന മാർഗം ഇന്നലെ രാവിലെയാണ് ഉപകരണങ്ങൾ എത്തിച്ചത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് പ്രതികരണം കാരണമായി; ഡോ. ഹാരിസിനെതിരെ മുഖ്യമന്ത്രി
കണ്ണൂർ: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അടിസ്ഥാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡോ. ഹാരിസിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഹാരിസിന്റെ പ്രവൃത്തി ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.
തിരുവനന്തപുരം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടുവന്ന വാർത്തയിലെ വ്യക്തി തെറ്റായ ഒരാളാണെന്ന് ആരും പറയുന്നില്ല. നല്ല അർപ്പണ ബോധത്തോടെ ജോലി എടുക്കുന്ന, അഴിമതി തീണ്ടാത്ത, ആത്മാർഥതയോടെ ജോലി എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്.
പക്ഷേ, അത്തരം ഒരാൾ ഇന്ന് ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായി. അത് അദ്ദേഹം ഉദ്ദേശിച്ചുണ്ടോ എന്ന് അറിയില്ല. ഇത് നമ്മുടെ മുന്നിൽ അനുഭവ പാഠമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡോക്ടർ ഉന്നയിച്ച പ്രശ്നത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി ഒരു അതൃപ്തി ഉണ്ടായാൽതന്നെ, അത് കേരളത്തെ വലിയ തോതിൽ താറടിച്ചുകാണിക്കണമെന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയും വിധം പുറത്തുവിട്ടാൽ അത് നാം നടത്തുന്ന നല്ല പ്രവർത്തനങ്ങൾക്കെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കും. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യമാണിത്