Zygo-Ad

പെൻഷൻകാരുടെ ശ്രദ്ധയ്ക്ക് ! സംസ്ഥാനത്ത് വൻ പെൻഷൻ കവര്‍ച്ചയുമായി ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പ്


തിരുവനന്തപുരം: പെൻഷൻകാരുടെ വിവരങ്ങള്‍ ചോർത്തിയെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈൻ സാമ്പത്തികത്തട്ടിപ്പ്.

മുതിർന്ന പൗരരെ ഫോണില്‍ വിളിച്ച്‌ പെൻഷൻ വിവരങ്ങള്‍ പറഞ്ഞു കേള്‍പ്പിച്ച്‌ ഒടിപി ചോർത്തിയാണ് തട്ടിപ്പ്. 

പെൻഷൻകാരുടെ വിവരങ്ങള്‍ പൂർണ രൂപത്തില്‍ തട്ടിപ്പുകാരിലേക്ക് എങ്ങനെയെത്തി എന്നതു സംബന്ധിച്ച്‌ സൈബർ ക്രൈം വിഭാഗം പരിശോധിക്കുന്നുണ്ട്.

കേന്ദ്ര പെൻഷന് ആവശ്യമായി വരുന്ന 'ജീവൻ പ്രമാണ്‍ പത്ര'യുടെ പേരിലാണ് തട്ടിപ്പ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവരുടെ ഒട്ടേറെ പരാതികളാണ് സൈബർ ക്രൈം വിഭാഗത്തിന് ലഭിക്കുന്നത്. 

വിവിധ ഓണ്‍ലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളുമായി സംസ്ഥാനത്ത് ദിവസം 2000 മുതല്‍ 2500 വരെ ഫോണ്‍കോളുകള്‍ എത്തുന്നുണ്ടെന്ന്‌ സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.

ഇതില്‍ 125-ഓളം കോളെങ്കിലും കേസായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. പരാതികളില്‍ 90 ശതമാനവും ഒരു ലക്ഷം രൂപയില്‍ താഴെ പണം നഷ്ടപ്പെടുന്നവയാണ്. 

പ്രതിദിനം ഒരു കോടിക്കും ഒന്നേകാല്‍ കോടിക്കും ഇടയിലുള്ള തുക ഓണ്‍ലൈൻ തട്ടിപ്പുകളിലൂടെ നഷ്ടമാകുന്നുണ്ടെന്നാണ് കണക്ക്. 

തട്ടിപ്പു നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്‍കിയാല്‍ പണം നഷ്ടമാകുന്നത് തടയാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 1930 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതിപ്പെടാം.

പെൻഷൻകാരുടെ നിയമനത്തീയതി, വിരമിക്കല്‍ തീയതി, പെൻഷൻ പേമെന്റ് ഓർഡർ നമ്പർ, ആധാർ നമ്പർ, സ്ഥിരം മേല്‍വിലാസം, ഇ- മെയില്‍ വിലാസം, വിരമിക്കുമ്പോള്‍ ലഭിച്ച തുക, പ്രതിമാസ പെൻഷൻ തുക, നോമിനി തുടങ്ങിയ വിവരങ്ങള്‍ കൈവശപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. പിന്നീട് പെൻഷൻ ഡയറക്ടറേറ്റില്‍ നിന്നാണെന്ന വ്യാജേന പെൻഷൻകാരെ വിളിക്കും.

തട്ടിപ്പുകാർ നേരത്തേ തരപ്പെടുത്തിയ വിവരങ്ങള്‍ പറഞ്ഞ ശേഷം ഇത് ഉറപ്പാക്കുന്നതിനായി ഒടിപി പറഞ്ഞു കൊടുക്കാൻ നിർദേശിക്കും. 

ആദ്യം പറയുന്ന വിവരങ്ങള്‍ ശരിയാണെന്നതിനാല്‍ പലരും ഒടിപി പറഞ്ഞു കൊടുക്കും. ഈ ഒടിപി ഉപയോഗിച്ച്‌ പെൻഷൻകാരുടെ ബാങ്ക് അക്കൗണ്ടിലെ തുക തട്ടിപ്പുകാർ അപ്പോള്‍ത്തന്നെ പിൻവലിക്കും.

പെൻഷൻ തുടർന്നും ലഭിക്കാൻ വേണ്ട ജീവൻ പ്രമാണ്‍ പത്ര പുതുക്കുന്നതിനായി ഉദ്യോഗസ്ഥർ പെൻഷൻകാരെ ഫോണില്‍ വിളിക്കുകയോ ഓണ്‍ലൈനായി ബന്ധപ്പെടുകയോ ചെയ്യാറില്ല. തട്ടിപ്പില്‍ കുടുങ്ങരുതെന്ന് പെൻഷൻ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പുണ്ട്.

വളരെ പുതിയ വളരെ പഴയ