കേരളം: റേഷൻ കടകളുമായി ബന്ധപ്പെട്ട് പലപ്പോഴും ഉയരുന്ന ഒരു പരാതിയാണ് അളവില്‍ വെട്ടിപ്പ് നടത്തുന്നു എന്നത്. ചില റേഷൻ വ്യാപാരികളെങ്കിലും അളവില്‍ ചില കൃത്രിമം കാട്ടാറുണ്ടെന്ന പരാതികള്‍ ഉയരാറുണ്ട്.
ഇപ്പോഴിതാ, ഇനി മുതല്‍ റേഷൻ കടകളില്‍ അളവിലും തൂക്കത്തിലുമൊന്നും വെട്ടിപ്പ് നടത്താനാകില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നീക്കം.
33.50 കോടിയുടെ പദ്ധതിയാണ് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് നടപ്പാക്കുന്നത്. ഈ സാമ്പത്തിക വർഷത്തേക്ക് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പദ്ധതി നടപ്പാക്കുന്നതോടെ റേഷൻ കടയുടമ തൂക്കത്തില്‍ കൃത്രിമം കാട്ടിയാലും എത്ര അളവിലാണ് ഉപഭോക്താവിന് സാധനം ലഭിക്കുന്നത് അതിന്റെ പണം മാത്രം നല്‍കിയാല്‍ മതിയാകും.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമാണ് റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കുന്നത്.
ഈ ക്രമീകരണം വരുന്നതോടെ തൂക്കി നല്‍കുന്ന ഭക്ഷ്യ വസ്തുവിന്റെ അളവിന്റെ ബില്‍ മാത്രമേ പ്രിന്റ് ചെയ്തു വരൂ. ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവ് ഉറപ്പാക്കുകയാണ് ലക്ഷ്യം.
15,000 റേഷൻ കടകളാണ് സംസ്ഥാനത്തുള്ളത്. നിലവില്‍ ഇ-പോസ് യന്ത്രത്തില്‍ ഗുണഭോക്താവ് വിരല്‍ പതിപ്പിച്ചാലും തൂക്കത്തില്‍ കൃത്രിമം കാണിക്കാനാകുമെന്നാണ് റേഷനിങ് വിജിലൻസ് പറയുന്നത്.
ഇ-ത്രാസുമായി ഇ-പോസ് വയർ മുഖേനയോ ബ്ലൂ ടൂത്ത് വഴിയോ ബന്ധിപ്പിക്കും. എല്ലാ താലൂക്കിലും അഞ്ചു വർഷത്തേക്ക് കോള്‍ സെന്ററുമുണ്ടാകും. കടകളിലെ പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാനാണിത്.
റേഷൻ വിതരണച്ചുമതലയുള്ള സപ്ലൈകോ, കടകളിലേക്ക് എത്തിക്കുന്ന ചരക്ക് തൂക്കി സ്വീകരിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുമോ എന്നതില്‍ വകുപ്പ് വ്യക്തത വരുത്തിയിട്ടില്ല.
എഫ്സിഐ ഗോഡൗണില്‍ നിന്ന് 200 ചാക്ക് ധാന്യമാണ് തൂക്കി വിടുന്നത്. ഇതില്‍ ചാക്കിന്റെ തൂക്കം ക്രമീകരിക്കാൻ വേണ്ട അധിക ധാന്യം വേറെ ചാക്കുകളില്‍ വെക്കും.
ഈ ലോഡ് ഭക്ഷ്യ സുരക്ഷാ ഗോഡൗണില്‍ എത്തിച്ച് റേഷൻ കടകളിലേക്ക് കൊണ്ടു വരുമ്പോള്‍ കൊഴിഞ്ഞും മറ്റും നഷ്ടമാകുന്ന ധാന്യത്തിന്റെ തൂക്കക്കുറവ് പരിഹരിക്കാൻ വേണ്ട അധിക വിഹിതം ഉണ്ടാവാറില്ലെന്ന് വ്യാപാരികള്‍ പരാതി പറയാറുണ്ട്.
അതേ സമയം, ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തില്‍ റേഷൻ വ്യാപാരികള്‍ ആശങ്ക ഉയർത്തുന്നുണ്ട്.
പുതിയ ക്രമീകരണം സംബന്ധിച്ച് വ്യാപാരികളുമായി ആലോചിച്ചിട്ടില്ലെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ഈ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.