നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വ്യക്തമായ ലീഡ് നേടി ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ്. 6500ലേറെ വോട്ടുകൾക്കാണ് ഷൗക്കത്ത് മുന്നിൽ നിൽക്കുന്നത്. എട്ടാം റൌണ്ട് പൂർത്തിയാകുമ്പോൾ 837 വോട്ടുകൾക്ക് അവിടെയും ഷൗക്കത്ത് മുന്നിലാണ്. എൽ ഡി എഫ് മുന്നേറ്റം പ്രതീക്ഷിച്ച പഞ്ചായത്താണിത്. അതെ സമയം ഇതുവരെ 10000ലധികം വോട്ടുകൾ അൻവർ നേടി എന്നത് ശ്രദ്ധേയമാണ്.
ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ആദ്യം എണ്ണിയത് പോസ്റ്റൽ, സർവീസ് വോട്ടുകളാണ്. പിന്നീട് ഇവിഎം വോട്ടുകൾ എണ്ണിത്തുടങ്ങി. 14 ടേബിളുകളിലായാണ് വോട്ടെണ്ണൽ. ആദ്യത്തെ ഏഴു റൗണ്ടുകൾ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകൾ വരുന്നത്. പത്തു സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖർ. ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്.
ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ ചലനങ്ങൾ സംസ്ഥാനത്തെ പ്രധാന മുന്നണികളുടെ രാഷ്ട്രീയഭാവിയുടെ ചൂണ്ടുപലകയാകുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ ഉപതിരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്.
യുഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ പി.വി.അൻവറിന്റെ സമ്മർദ്ദതന്ത്രങ്ങൾക്ക് വിധേയനാകാതെ സ്ഥാനാർഥിനിർണയം മുതൽ പ്രചാരണത്തിലൂടനീളം വ്യക്തമായ നിലപാടുകളോടെ മുന്നോട്ടുപോയ വി.ഡി.സതീശന് കോൺഗ്രസിലും കേരള രാഷ്ട്രീയത്തിലും അത് മുൻതൂക്കം പകരും. മറിച്ചായാൽ സംഘടനയ്ക്കുളളിലെ അപസ്വരങ്ങളാകും സതീശനെ കാത്തിരിക്കുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ജയിച്ചാൽ അത് സംസ്ഥാന സർക്കാരിന്റെ തുടർഭരണം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് ഊർജമാകും. ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ ആർഎസ്എസ് ബന്ധം ചർച്ചയാക്കിയതിന്റെ കുറ്റപത്രമാകും എൽഡിഎഫ് പരാജയപ്പെട്ടാൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പ്രധാനമായും നേരിടേണ്ടി വരിക. തിരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി.വി. അൻവറിനും ഏറെ നിർണായകമാണ്. അൻവർ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.
ജൂൺ 25 മുതൽ മൂന്നുദിവസങ്ങളിലായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ചേരുന്നുണ്ട്. 24 ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിളിച്ചിട്ടുണ്ട്. 27 ന് കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗവും ചേരും. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ ചേരുന്ന ഈ നേതൃയോഗങ്ങളിൽ നിലമ്പൂർ ഫലം പ്രധാന ചർച്ചയാകുമെന്നത് ഉറപ്പാണ്.