ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 3000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസാണ് സർക്കാർ അവതരിപ്പിക്കുകയെന്നും ഗഡ്കരി എക്സ് പോസ്റ്റിൽ പറഞ്ഞു. ഓഗസ്റ്റ് 15 മുതലാണിത് പുറത്തിറങ്ങുക. ഈ പാസ് സ്വകാര്യ വാഹനങ്ങളിലാണ് നടപ്പാക്കുക, വാണിജ്യ വാഹനങ്ങൾക്കു ബാധകമല്ല. വാർഷിക പാസ് എടുത്ത തീയതി മുതൽ ഒരു വർഷം വരെ, അല്ലെങ്കിൽ 200 യാത്രകൾ വരെ പാസ് ഉപയോഗിക്കാം. ഇതിൽ ആദ്യം വരുന്നതാണു പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വാർഷിക പാസ് നിലവിൽ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവു കുറഞ്ഞതുമായ യാത്ര സാധ്യമാകുമെന്നും ആക്ടിവേഷനും പാസ് പുതുക്കുന്നതിനുമുള്ള ലിങ്ക് ഉടൻതന്നെ രാജ്‌മാർഗ് യാത്ര ആപ്പിലും എംഎച്ച്എഐ (നാഷനൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ), റോഡ് ട്രാൻസപോർട് ആൻഡ് ഹൈവേസ് മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാക്കുമെന്നും ഗഡ്കരി പറഞ്ഞു.
പുതിയ ടോൾ നയത്തെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നതായി കഴിഞ്ഞ മാസം വാർത്ത പുറത്തുവന്നിരുന്നു. വാർഷിക അടിസ്ഥാനത്തിലോ ദൂരത്തിന്റെ അടിസ്ഥാനത്തിലോ ആയിരിക്കും ഈ പുതിയ ടോൾ ഫീസ് എന്നായിരുന്നു റിപ്പോർട്ട്. ലൈഫ്‌ടൈം ഫാസ്റ്റ്‌ടാഗ് എന്ന പേരിൽ 15 വർഷത്തേക്ക് 30,000 രൂപയടച്ചാൽ ടോൾ നൽകാതെ യാത്ര ചെയ്യാമെന്നതും മന്ത്രാലയം പരിഗണിച്ചിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. നിലവിലെ ഫാസ്റ്റ്‌ടാഗ് സംവിധാനം തന്നെയാണ് പുതിയ നയം വരുമ്പോഴും ഉപയോഗിക്കുക. ഭാവിയിൽ ടോൾ ബൂത്തുകൾക്കു പകരം സെൻസർ അധിഷ്ഠിത സംവിധാനങ്ങളോ ജിപിഎസ് ട്രാക്കിങ് വഴിയോ ടോൾ ഈടാക്കുന്ന സംവിധാനം വന്നേക്കാമെന്നും റിപ്പോർട്ടുണ്ട്.