തിരുവനന്തപുരം: കൊറിയർ സ്ഥാപനം വഴി ലഹരി കടത്തി അറസ്റ്റിലായ ശേഷം ജയിലില്‍ നിന്നിറങ്ങി വീണ്ടും ലഹരി കച്ചവടം നടത്തിയ ആളെ ഡാൻസാഫ് ടീമും പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം പെരുമാതുറ ഒറ്റപ്പന സ്വദേശി മാഹീനാണ് (30) പിടിയിലായത്. കഴിഞ്ഞ കുറേ നാളുകളായി കഴക്കൂട്ടം, തുമ്പ, കഠിനംകുളം, ചിറയിൻകീഴ് മേഖലകളിലെ തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ ലഹരി വ്യാപാരമെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സിന്തറ്റിക് ലഹരിയുമായി തിരുവനന്തപുരം ചിറയിൻകീഴില്‍ വെച്ച് പൊലീസിന്റെ പിടിയിലായ ഒരാളില്‍ നിന്നാണ് നിർണായക വിവരങ്ങള്‍ ലഭിച്ചത്.
ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മാഹീൻ അറസ്റ്റിലായി. രണ്ടുവർഷം മുമ്പ് ഒരു കൊറിയർ സ്ഥാപനം വഴി വാണിജ്യാടിസ്ഥാനത്തില്‍ ലഹരി വസ്തുക്കള്‍ കടത്തിയതിന് ദേശീയ അന്വേഷണ ഏജൻസിയായ നർക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസില്‍ ജയില്‍ മോചിതനായ ഇയാള്‍ വീണ്ടും ലഹരി വ്യാപാരം തുടരുന്നതായി വിവരം ലഭിച്ചുവെന്ന് ചിറയിൻകീഴ് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.