Zygo-Ad

'മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച്‌ പറയരുത്': സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തക യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

ആര്‍എസ്‌എസ് -സിപിഎം സഹകരണ വിവാദ പരാമര്‍ശത്തിലാണ് മുഖ്യമന്ത്രിയുടെ താക്കീത്.

മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ച്‌ പറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വിവാദങ്ങളില്ലാത്ത പ്രചാരണ കാലമായിരുന്നു നിലമ്പൂരിലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. 

ജയമോ തോല്‍വിയോ പ്രശ്നമാക്കുന്നില്ലെന്നും പരമ്പരാഗത യുഡിഎഫ് മണ്ഡലമാണ് നിലമ്പൂരെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. സംസ്ഥാന സമിതി അംഗങ്ങളും സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്. 

തിരുവനന്തപുരത്തായിരുന്നു യോഗം നടന്നത്. തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രവർത്തന മാർഗ രേഖയായിരുന്നു യോഗത്തിന്‍റെ അജണ്ട. 

ഇതിലാണ് എംവി ഗോവിന്ദനെ പരോക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പ്രതികരിച്ചത്. തോന്നിവാസം വിളിച്ച്‌ പറയരുതെന്നും തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ