Zygo-Ad

ആശ്രിതനിയമനം: മാനദണ്ഡം പുതുക്കി, ജോലിക്ക് കയറാൻ നീട്ടിക്കിട്ടുക 45 ദിവസം

 


ആശ്രിതനിയമനം നേടുന്നവർക്ക് ജോലിയിൽ പ്രവേശിക്കാൻ സമയം നീട്ടിനൽകുന്നതിനുള്ള മാനദണ്ഡം പുതുക്കി. ഉത്തരവുതീയതിമുതൽ 45 ദിവസം പ്രവേശനസമയം നീട്ടിനൽകാമെന്നാണ് പുതിയ വ്യവസ്ഥ. നിയമന ഉത്തരവ് കൈപ്പറ്റി ജോലിക്ക്‌ എത്താത്തവരുടെയും നിർദേശം പാലിക്കാത്തവരുടെയും നിയമനം റദ്ദാക്കും. ഇതിൽ പിന്നീട് പുനഃപരിശോധന പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

ആശ്രിതനിയമന ഉത്തരവിൽ, ജോലിയിൽ പ്രവേശിക്കേണ്ട തീയതി വ്യക്തമാക്കിയിരിക്കണം. ഇതിനുള്ളിൽ ജോലിക്കെത്താൻ കഴിയാത്തവർക്ക്, അർഹതയുള്ള കേസുകളിൽ ഇളവ് അനുവദിക്കും. അപേക്ഷയുടെ അടിസ്ഥാനത്തിൽ 45 ദിവസംവരെ നിയമനാധികാരിക്ക് നീട്ടിനൽകാം. പഠിക്കുന്നവർക്കും ബോണ്ട് വ്യവസ്ഥയിൽ ജോലിചെയ്യുന്നവർക്കും 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമെങ്കിൽ പരമാവധി ആറുമാസംകൂടി അനുവദിക്കും. ബന്ധപ്പെട്ട വകുപ്പാണ് ഇത് അനുവദിക്കുക. ഇതിലധികം സമയം ആവശ്യമെങ്കിൽ ഉദ്യോഗാർഥിക്ക് ജോലിയിൽ പ്രവേശിച്ചശേഷം ശൂന്യവേതനാവധി എടുക്കാം.

ഉദ്യോഗാർഥികൾ വിദേശത്താണെങ്കിൽ പരമാവധി ആറുമാസം സമയം നൽകും. അതിൽക്കൂടുതൽ വേണമെങ്കിൽ, വിദേശത്ത് ജോലിചെയ്യുന്നവർക്ക് തൊഴിൽദാതാവുമായുള്ള കരാർ അവസാനിച്ചശേഷം ഒരുമാസംകൂടി നിയമനാധികാരിക്ക് അനുവദിക്കാം. നിയമന ഉത്തരവിനുശേഷമാണ് വിദേശത്ത് ജോലിയിൽ പ്രവേശിച്ചതെങ്കിൽ ആറുമാസത്തിലധികം സമയം അനുവദിക്കില്ല. ഉദ്യോഗാർഥികൾ ഏർപ്പെട്ട കാരാർ പരിശോധിച്ചാകണം ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. രോഗം, അപകടം തുടങ്ങിയ കാരണങ്ങളാൽ ശാരീരിക അവശതകൾ ഉള്ളവർക്ക് 45 ദിവസത്തിലധികം സമയം വേണ്ടതുണ്ടെങ്കിൽ അത്തരം അപേക്ഷകളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും. ഇതിനായി, മെഡിക്കൽരേഖകൾ അടങ്ങുന്ന അപേക്ഷ നിയമനാധികാരിയുടെ ശുപാർശസഹിതം മുഖ്യമന്ത്രിക്ക്‌ കൈമാറണം.

വളരെ പുതിയ വളരെ പഴയ