കാഞ്ഞങ്ങാട്: കുപ്പി വെള്ളം വാങ്ങാനായി റോഡരികില്‍ നിർത്തിയിട്ട കാറില്‍ നിന്ന് രണ്ടു വയസ്സുകാരൻ ഇറങ്ങിയത് അകത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.
ഇവർ യാത്ര തുടർന്നതിന് പിന്നാലെ ആ ഭാഗത്തേക്ക് റോഡരികിലൂടെ കുട്ടി ഒറ്റയ്ക്ക് നടന്നു.
ഞായറാഴ്ച അഞ്ചരയോടെ ബസ് സ്റ്റാൻഡിനു സമീപമാണ് കാർ നിർത്തിയിരുന്നത്. കുട്ടി മീറ്ററുകളോളം നടന്നപ്പോള്‍ എതിരേവന്ന വഴിയാത്രക്കാരൻ ശ്രദ്ധിച്ചു.
കാർ പോയ ഭാഗത്തേക്ക് കൈ ചൂണ്ടുന്നതല്ലാതെ കുട്ടി ഒന്നും പറഞ്ഞില്ല. ഇയാള്‍ കുട്ടിയെ എടുത്ത് പോലീസ് എയ്ഡ് പോസ്റ്റിലെത്തിച്ചു. പോലീസുകാർ വെള്ളം കൊടുത്തു.
ആളുകള്‍ കൂടിയതോടെ കുട്ടി കരയാൻ തുടങ്ങി. യാത്ര തുടർന്ന് പത്തു മിനിറ്റിലധികം കഴിഞ്ഞപ്പോഴാണ് കുണിയ സ്വദേശികളായ കുടുംബം കുട്ടി ഒപ്പമില്ലാത്തതറിഞ്ഞ് തിരിച്ചുപുറപ്പെട്ടത്.
വെള്ളം വാങ്ങാനായി ഒരാള്‍ പുറത്തിറങ്ങിയപ്പോള്‍ രണ്ടോ മൂന്നോ കുട്ടികളും ഇറങ്ങിയിരുന്നു. എല്ലാവരും കയറിയിട്ടുണ്ടാകുമെന്നു കരുതിയാണ് യാത്ര തുടർന്നതെന്ന് കുട്ടിയുടെ അമ്മാവൻ പറഞ്ഞു. കരഞ്ഞു കൊണ്ട് ഓടിവന്ന അമ്മയെയും ബന്ധുക്കളെയും കണ്ടതോടെ കുട്ടിയുടെ കരച്ചില്‍ മാറി.