Zygo-Ad

പെരുമഴക്കാലം: ഇരുചക്രവാഹന യാത്രികര്‍ക്ക് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹനവകുപ്പ്

 


കേരളത്തിൽ കാലവർഷം ശക്തിപ്പെട്ടതോടെ ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരുന്നത്. 

ഈ സാഹചര്യത്തിൽ ഡ്രൈവിങ്ങിൽ കൂടുതൽ കരുതൽ ആവശ്യമാണെന്ന് കേരള മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി.

പലപ്പോഴും ഉൾപ്രദേശങ്ങളിലും ഇടറോഡുകളിലും പരിശോധനയില്ല എന്ന ധാരണയിൽ ഹെൽമറ്റ് ധരിക്കാൻ പലരും മടിക്കാറുണ്ട്.  ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും മോട്ടോർ വാഹന വകുപ്പ്.

 മുന്നറിയിപ്പിലെ പ്രധാന നിർദ്ദേശങ്ങൾ:

ഗുണമേന്മയുള്ള ഹെൽമറ്റ് നിർബന്ധം: കൂടുതൽ കാഴ്ച നൽകുന്നതും, വൃത്തിയുള്ള പ്ലെയിൻ ഗ്ലാസോടുകൂടിയതുമായ, ഉയർന്ന ഗുണനിലവാരമുള്ള ഹെൽമറ്റ് നിർബന്ധമായും ഉപയോഗിക്കണം. സ്ട്രാപ്പ് ഇല്ലാത്ത ഹെൽമറ്റുകൾ, 'ഷോ'യ്ക്ക് വെക്കുന്ന ഹെൽമറ്റുകൾ, ഇരുണ്ട ഗ്ലാസുള്ള ഹെൽമറ്റുകൾ എന്നിവ മഴക്കാലത്ത് ഒരു കാരണവശാലും ഉപയോഗിക്കരുത്.

കുട ഉപയോഗം ഒഴിവാക്കുക: വാഹനത്തിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തി ഡ്രൈവിങ്ങിനെ തടസ്സപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണം. ഒരു കയ്യിൽ കുടയും മറുകയ്യിൽ ആക്സിലേറ്ററുമായി വാഹനം ഓടിക്കുന്നതും അപകടകരമാണ്. കാറ്റ് കാരണം കുട വശങ്ങളിലേക്ക് ചരിയുമ്പോൾ ഡ്രൈവറുടെ ശ്രദ്ധ തെറ്റി അപകടങ്ങൾ സംഭവിക്കാം.

മൊബൈൽ ഫോൺ ഉപയോഗം: വിലകൂടിയ മൊബൈൽ ഫോണുകൾ നനയാതിരിക്കാൻ സുരക്ഷിതമായി വെച്ച്, ഇയർഫോൺ കുത്തി പാട്ട് കേട്ട് വാഹനം ഓടിക്കുന്നത് ജീവൻ അപകടത്തിലാക്കും. ജീവിതകാലം മുഴുവൻ കിടപ്പിലാകാതിരിക്കാൻ ഇത്തരം ശീലങ്ങൾ ഒഴിവാക്കണം. ബ്ലൂടൂത്ത് ഉപകരണങ്ങളുടെ ഉപയോഗവും ഒഴിവാക്കണം.

മഴക്കാലത്ത് റോഡുകൾ തെന്നിമാറാനും കാഴ്ച കുറയാനുമുള്ള സാധ്യതകൾ കൂടുതലായതിനാൽ, ഓരോ ഇരുചക്രവാഹന യാത്രക്കാരനും സുരക്ഷിതത്വം ഉറപ്പാക്കി വാഹനമോടിക്കണമെന്നും മോട്ടോർ വാഹന വകുപ്പ്.

വളരെ പുതിയ വളരെ പഴയ