ആലപ്പുഴ: ആലപ്പുഴയില്‍ ഹരിപ്പാടിന് സമീപം കരുവാറ്റയില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ച യുവാവും വിദ്യാർത്ഥിനിയും റെയില്‍വെ സ്റ്റേഷനിലേക്ക് എത്തിയത് ബൈക്കില്‍.
ദേശീയ പാതയുടെ ഭാഗത്ത് നിന്നാണ് ഇരുവരും എത്തിയത്. ബൈക്ക് സ്റ്റേഷന് സമീപത്ത് പാർക്ക് ചെയ്ത ശേഷം പ്ലാറ്റ്‌ഫോമിലെത്തി. അതുവഴി കടന്നു പോകുകയായിരുന്ന തിരുവനന്തപുരം- നോർത്ത് അമൃത്സർ എക്സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ശ്രീജിത്തും (38) പെണ്‍കുട്ടിയും (17) പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് കണ്ട ഗേറ്റ് കീപ്പർക്ക് അസ്വഭാവികത തോന്നിയിരുന്നു. ചില പാസഞ്ചർ ട്രെയിനുകള്‍ക്ക് മാത്രം സ്റ്റോപ്പുള്ള കരുവാറ്റ ഹാള്‍ട്ട് സ്റ്റേഷനില്‍ രണ്ട് പേരും ട്രെയിൻ കാത്ത് നില്‍ക്കുന്നതാണ് സംശയത്തിനിടയാക്കിയത്.
അമൃത് സർ എക്സ്പ്രസ് വരുന്നതിനായി ഗേറ്റ് അടച്ചതിന് പിന്നാലെ ഇരുവരും ട്രാക്കിനടുത്ത് വരുന്നത് ഗേറ്റ് കീപ്പർ ശ്രദ്ധിച്ചിരുന്നു. വൈകാതെ തന്നെ അവർ ട്രാക്കിലേക്ക് ചാടുകയായിരുന്നു.
ചാടല്ലേയെന്ന് ഗേറ്റ് കീപ്പർ ഉറക്കെ നിലവിളിച്ചെങ്കിലും നിമിഷ നേരംകൊണ്ട് ഇവരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. തലയടക്കം ചിതറിപ്പോയ അവസ്ഥയിലായിരുന്നു. അതുകൊണ്ട് ഇവരെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാലിയിരുന്നെന്ന് നാട്ടുകാർ പറയുന്നു.
റെയില്‍വേ സ്റ്റേഷൻ എത്തുന്നതിന് മുൻപ് ട്രാക്കില്‍ വലിയ വളവുകളൊന്നും ഇല്ലാത്തതിനാല്‍ ട്രെയിൻ വരുന്നത് ദൂരെ നിന്നു തന്നെ ശ്രീജിത്തും പെണ്‍കുട്ടിയും കണ്ടിരിക്കാമെന്നാണ് നിഗമനം.
അപകടത്തിന് ശേഷം ലോക്കോ പൈലറ്റ് വിവരം ആലപ്പുഴ സ്റ്റേഷനില്‍ എത്തി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടു. സ്റ്റേഷനിലേക്ക് എത്താൻ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ ബന്ധുവിന്റെതാണെന്നാണ് വിവരം. വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്.