നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂൺ 19നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 23നാണ് വോട്ടെണ്ണൽ. പിവി അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്നാവശ്യപ്പെട്ട് മുൻ എംഎൽഎ പിവി അൻവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ കത്ത് നൽകിയിരുന്നു. ഇനിയും വൈകിയാൽ നിയമ നടപടിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അൻവർ കത്തിൽ വ്യക്തമാക്കിയിരുന്നു.
തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എപി അനിൽകുമാറിന് നൽകിയിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ സിപിഎമ്മിന്റെ പ്രവർത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നൽകിയിട്ടുള്ളത്.പിവി അൻവർ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇടത് മുന്നണിയെ സംബന്ധിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നിർണായകമാണ്. ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുടെ പേരുകളാണ് മുഴങ്ങിക്കേൾക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലെ വലിയൊരു വിഭാഗവും പിവി അൻവറും വിഎസ് ജോയ് സ്ഥാനാർത്ഥിയാകണമെന്ന നിലപാടിലാണ്. സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ ആര്യാടൻ ഷൗക്കത്ത് ഇടത് സ്വതന്ത്രനാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, കോൺഗ്രസ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നാണ് ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കിയത്.
സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവുമായ യു ഷറഫലി, പ്രൊഫസർ തോമസ് മാത്യു തുടങ്ങിയ സ്വതന്ത്രരുടെ പേരുകൾ സിപിഎം പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ട്. പാർട്ടിചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പി ഷബീറിനെയോ ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയിയെയോ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.