Zygo-Ad

വെടിനിര്‍ത്തല്‍ ശരിവച്ച്‌ ഇന്ത്യ; 'പാക് സൈന്യം വെടിനിര്‍ത്താൻ ബന്ധപ്പെട്ടു


ഡൽഹി: അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ.

ഇന്ത്യ -പാകിസ്ഥാൻ വെടിനിർത്തല്‍ സ്ഥിരീകരിച്ച്‌ ഇന്ത്യ. വെടിനിർത്തല്‍ അഞ്ച് മണിക്ക് പ്രാബല്യത്തില്‍ വന്നു.

ഇന്ന് അഞ്ച് മണി മുതല്‍ സൈനിക നീക്കങ്ങള്‍ ഉണ്ടാകില്ല. അതേസമയം അമേരിക്കയുടെ ഇടപെടലിനെ തുടർന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടിനിർത്താൻ തീരുമാനിച്ചതെന്ന് കേന്ദ്ര സർക്കാർ. 

ഒരു മൂന്നാം കക്ഷിയും വെടിനിർത്തലിനായി ഇടപെട്ടില്ല. വെടിനിർത്താൻ ആവശ്യപ്പെട്ട് പാകിസ്ഥാൻ്റെ ഡിജിഎംഒ ആണ് ബന്ധപ്പെട്ടത്. സൈന്യങ്ങള്‍ക്കിടയിലെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തിയത്.

വെടിനിർത്താനുള്ള തീരുമാനം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

ഇരു രാജ്യങ്ങളും അംഗീകരിക്കുന്ന വേദിയില്‍ തുടർ ചർച്ചയെന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പ്രസ്താവന ഇന്ത്യ തള്ളി. ഒരു മൂന്നാം കക്ഷിയും ഇടപെട്ടില്ലെന്നതിനൊപ്പം ഒരു തുടർ ചർച്ചയുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. 

ഇന്ന് ഉച്ച തിരിഞ്ഞ് 3.35-നാണ് പാക് ഡിജിഎംഒ ഇങ്ങോട്ട് വിളിച്ചത്. അതനുസരിച്ചാണ് വെടിനിർത്തല്‍ ധാരണയായത്. ഈ മാസം ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും ഡിജിഎംഒ തലത്തില്‍ ചർച്ച നടക്കും.

ഇതോടെ വെടിനിർത്തല്‍ കരാർ പ്രാവർത്തികമായെന്നും കര, വ്യോമ, കടല്‍ മാർഗങ്ങളില്‍ വെടിനിർത്തലിനാണ് തീരുമാനമെന്നും വിക്രം മിസ്രി അറിയിച്ചു. എന്നാല്‍ ആറ് മണിക്ക് വിളിച്ച വാർത്താ സമ്മേളനം ഒരു മിനിറ്റില്‍ താഴെ മാത്രമാണ് നീണ്ടത്. 

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ വിക്രം മിസ്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചു. അതേസമയം വെടിനിർത്തല്‍ പ്രഖ്യാപനത്തിന് ശേഷം ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രിയെ കണ്ടു. 

7 ലോക് കല്യാണ്‍ മാർഗില്‍ വെച്ചാണ് കണ്ടത്. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് തുടരുമെന്ന് എക്‌സില്‍ കുറിച്ച എസ്‌ ജയ്‌ശങ്കർ, ഇന്ത്യയും പാകിസ്ഥാനും ചർച്ച നടത്തിയാണ് തീരുമാനത്തിലെത്തിയത് എന്ന് വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ