കണ്ണൂര്‍ : നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. തങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റ യദു സായന്ത് പറഞ്ഞു.
സന്തോഷിന്റെ മകനും കൂട്ടുകാരും സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം. പൊതു സ്ഥലത്തു വച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു.
ഫ്‌ളക്‌സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മര്‍ദനം നടന്നതെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളെ ഹെല്‍മെറ്റ് വച്ച് മര്‍ദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകനെ ഹെല്‍മെറ്റ് കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സന്തോഷ് കീഴാറ്റൂര്‍ എഴുതി. നടൻ സന്തോഷ് കീഴാറ്റൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്.
സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്തൊരു ഭയാനകമായ രാത്രി. ഉറങ്ങാന്‍ പറ്റുന്നില്ല. ആണ്‍കുട്ടികള്‍ പോലും സുരക്ഷിതരല്ല. ഹെല്‍മെറ്റ് കൊണ്ടുള്ള അടിയില്‍ എന്തെങ്കിലും സംഭവിച്ചു പോയെങ്കിലോ? ഓര്‍ക്കാന്‍ വയ്യ. പല സന്ദര്‍ഭങ്ങളിലും എന്നെക്കാള്‍ കരുത്തോടെ പെരുമാറിയ ഉണ്ണി, അച്ചാ എന്നെ ഹെല്‍മെറ്റ് കൊണ്ട് അടിച്ചു.
കൂട്ടുകാരെയും പൊതിരെ തല്ലി, ഞങ്ങളെ വേഗം ഇവിടുന്ന് രക്ഷപ്പെടുത്ത് എന്ന് കരഞ്ഞു പറഞ്ഞപ്പോള്‍ ഞാനും ഏട്ടനും ആദുവും ഓടുകയായിരുന്നു. അല്ല പറക്കുകയായിരുന്നു
സ്‌കൂളിന്റെ മുന്നില്‍ എത്തിയപ്പോള്‍ ഒരു വലിയ ജനകൂട്ടം. പേടിച്ച് വിറച്ച് കുട്ടികള്‍ ഒരു വീട്ടില്‍ കഴിയുകയായിരുന്നു.
അതും രണ്ട് ദിവസം മുമ്പ് ഇതേ സ്‌കൂളില്‍ വെച്ചാണ് 50-ല്‍ പരം ആള്‍ക്കാര്‍ പങ്കെടുത്ത കളക്ടര്‍ അടക്കം ഭാഗമായ വലിയൊരു സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഭിനയ പരിശീലന ക്യാമ്പ് യദു സാന്ത് കോര്‍ഡിനേറ്റ് ചെയ്തത്.
ആ സാംസ്‌കാരിക പരിപാടിയില്‍ തിരിഞ്ഞു നോക്കാത്ത മനുഷ്യത്വം ഇല്ലാത്തവരാണ് ചെറിയ മക്കളെ തല്ലി ചതച്ചത്.
കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് വരുന്ന വഴി തളിപ്പറമ്പ് തൃച്ചംബരം ചിന്മയാമിഷന്‍ സ്‌കൂളിന് മുന്നില്‍ വെച്ച് ഒരു കാരണവും ഇല്ലാതെ എന്റെ മോന്‍ യദു സാന്തിനെയും കൂട്ടുകാരെയും ഒരു പറ്റം ക്രിമിനലുകള്‍ മാരകമായി ആക്രമിക്കുകയായിരുന്നു.
17 വയസ്സുള ചെറിയ മക്കളെ തല്ലി ചതച്ച തൃച്ചംബരത്തെ ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക. കുട്ടികളെ തല്ലി ചതച്ച ക്രിമിനലുകളെ, നിങ്ങളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യും.